തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിക്കുന്നതിനുള്ള ട്രാൻസ്‌പ്ലാന്റ് കോ- ഓർഡിനേറ്റർ തസ്തികയിൽ
പിൻവാതിൽ നിയമനത്തിന് നീക്കം.എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയല്ലാതെ, സ്വന്തം നിലയിൽ അപേക്ഷ ക്ഷണിച്ചാണ് നിയമനം.
മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ നിയമന ഉത്തരവുകളില്ലാതെ ഡോക്ടർമാരുടെ സഹായിയായി വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയെ
കോ -ഓർഡിനേറ്ററായി നിയമിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. ഇതിനെതിരെ കൊല്ലം സ്വദേശിയായ ഡോ.ഗണപതി ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും, ഇന്ന് ഇന്റവ്യൂ വഴി നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രാൻസ്‌പ്ലാന്റ് കോ -ഓർഡിനേറ്റർമാരുടെ കരാർ തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് 2021ൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ നിർദ്ദേശം .എറണാകുളം മെഡിക്കൽ കോളേജിൽ സമാന തസ്തികയിലെ നിയമനം സംബന്ധിച്ചായിരുന്നു നിർദ്ദേശം
പ്രതിമാസം 29,535 രൂപ അടിസ്ഥാന ശമ്പളമുള്ള രണ്ട് തസ്തികളിൽ നിയമനത്തിനാണ്
കഴിഞ്ഞ സെപ്തംബർ 29ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് വിജ്ഞാപനം ഇറക്കിയത്. 26 പേർ അപേക്ഷിച്ചതിൽ നിന്ന് അഞ്ചു പേരുടെ അന്തിമ പട്ടിക തയ്യാറാക്കി. നെഫ്രോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ സഹായിയായ ഉള്ളൂർ സ്വദേശിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരെ പിന്തള്ളിയാണിത്.എന്നാലിത് അനുവദനീയ തസ്തികയല്ലെന്നും ,പ്രത്യേക പ്രോജക്ടിന്റെ ഭാഗമായുള്ള നിയമനമായതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമം നടത്തേണ്ടതില്ലെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം.
ചെലവാക്കുന്നത്
സർക്കാർ പണം
സർക്കാർ മെഡിക്കൽ കോളേജുകളിൽ അവയവ ദാനം പ്രോത്സാഹിപ്പിക്കാൻ പ്രതിവർഷം സർക്കാർ പദ്ധതി വിഹിതം അനുവദിക്കുന്നതിൽ നിന്നാണ് ട്രാൻസ്‌പ്ലാന്റ്
കോ- ഓർഡിനേറ്റർമാർക്ക് ശമ്പളം നൽകുന്നത്. 2022-23 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |