തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ കൈയേറ്റം വർദ്ധിക്കുമ്പോഴും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഈമാസം 17ന് സംസ്ഥാന വ്യാപകമായി മെഡിക്കൽ സമരം പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സമരം. അത്യാഹിതവിഭാഗം, ലേബർ റൂം തുടങ്ങിയ സേവനങ്ങൾ ഒഴികെ ബഹിഷ്കരിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബെനവനും വാർത്താ സമ്മേളനത്തിൽ അിറയിച്ചു.
അടിയന്തര ആവശ്യങ്ങളില്ലാത്തവർ അന്നേദിവസം ആശുപത്രികളിൽ എത്തരുതെന്നും ഡോക്ടർമാരുടെ ബുദ്ധിമുട്ട് മനസിലാക്കി സഹകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലകളിലുള്ള ഡോക്ടർമാരും ഐ.എം.എ അംഗങ്ങളായതിനാൽ എല്ലാവരും ഒറ്റക്കെട്ടായി സമരത്തിൽ അണിചേരുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമം വർദ്ധിച്ചതോടെ ഐ.എം.എ ആസ്ഥാനത്ത് വാർ റൂം തുറന്നു. കേരളത്തിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടാൽ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണിത്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 6 പ്രതികളിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും പ്രധാന പ്രതിയുൾപ്പെടെ മൂന്നു പേരെ രക്ഷപ്പെടാൻ അനുവദിച്ചു. സമര വിവരം മന്ത്രി വീണാ ജോർജിനെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി പറഞ്ഞിട്ടും
നടപടിയില്ല
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ രജിസ്റ്രർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. കോഴിക്കോട്ട് പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തെന്നും ഐ.എം.എ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |