കൊച്ചി: അപൂർവ ജനിതക രോഗം ബാധിച്ച ഒന്നരവയസുകാരൻ നിർവാന്റെ ചികിത്സയ്ക്ക് 11 കോടി രൂപ സഹായം നൽകിയ അജ്ഞാതനെ ദൈവ ദൂതൻ എന്നു വിശേഷിപ്പിക്കാനാണ് പിതാവിന് തോന്നുന്നത്. സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) രോഗമാണ് കുഞ്ഞിന്. ''എന്തു പറയണമെന്ന് അറിയില്ല, ദൈവം അജ്ഞാതന്റെ രൂപത്തിൽ വന്നതാണ്..."" ഇതു പറയുമ്പോൾ അച്ഛൻ സാരംഗിന്റെ തൊണ്ടയിടറി.
അങ്കമാലി അത്താണി സ്വദേശി അദിതി നായരുടെയും പാലക്കാട് കൂറ്റനാട് സ്വദേശി സാരംഗിന്റെയും ഏകമകനാണ് നിർവാൻ. മൂവരും ഇപ്പോൾ അങ്കമാലി അത്താണിയിലെ ആശീർവാദ് വീട്ടിലുണ്ട്. സോൾജൻസ്മ എന്ന അമേരിക്കൻ മരുന്ന് എത്തുമ്പോൾ മുംബയിലെ ആശുപത്രിയിലേക്കു പോകും. മരുന്ന് നൽകുന്നതിനു മുന്നേ നിരവധി പരിശോധനകളുണ്ട്. മരുന്ന് എത്തിയാൽ ഒറ്റത്തവണ ജീൻമാറ്റിവയ്ക്കൽ നടക്കും.
ആസ്ട്രേലിയയിലെ അഡലൈഡിൽ മറൈൻ എൻജിനിയറായിരുന്നു സാരംഗ്. ഫ്രഞ്ച് ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ അദിതിയും നിർവാനുമൊത്തായിരുന്നു ജീവിതം. മകന്റെ രോഗം സ്ഥിരീകരിച്ചതോടെ ജനുവരി 19ന് ഇവർ ഇന്ത്യയിലേക്കു മടങ്ങി. മുംബയ് ഹിന്ദുജ ആശുപത്രിയിലായി തുടർചികിത്സ. പക്ഷേ, 17.5 കോടി ചികിത്സാച്ചെലവ് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മകൻ മടികാണിച്ചതോടെയാണ് പരിശോധന നടത്തിയത്. കുഞ്ഞിന് എസ്.എം.എ ടൈപ്പ് 2 ആണെന്നു ഹിന്ദുജ ആശുപത്രിയിലാണ് സ്ഥിരീകരിച്ചത്.
1.4 മില്യൺ ഡോളർ വന്നത്?
ചികിത്സാസഹായം സ്വരൂപിക്കാൻ ആരംഭിച്ച ക്രൗഡ് ഫണ്ട് ആപ് മുഖേന തിങ്കളാഴ്ചയാണ് അക്കൗണ്ടിലേക്ക് 1.4 മില്യൺ ഡോളർ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) എത്തിയത്. ഈ മാസം 13 മുതൽ നിർവാന്റെ രോഗവിവരങ്ങളും രേഖകളും അജ്ഞാതൻ തിരക്കിയിരുന്നു. നിർവാൻ എങ്ങനെയും രക്ഷപെടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചതായി ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപ് അറിയിച്ചു. ഇപ്പോൾ ചികിത്സാസഹായ നിധിയിൽ 16 കോടിയിലധികം രൂപയുണ്ട്.
ക്രൗഡ് ഫണ്ടിംഗ് ഏജൻസിയായ മിലാപ്പിലൂടെ 15കോടിയും ഗുരു ഏജൻസിയിലൂടെ 1.4കോടിയും എത്തി.
''ഇത്രയധികം തുക നൽകിയ ആളെക്കുറിച്ച് അറിയണമെന്നുണ്ട്. പക്ഷേ, പേര് വെളിപ്പെടുത്തരുത് എന്ന് അറിയിച്ചിരിക്കുന്നതിനാൽ മറ്റ് മാർഗ്ഗമില്ല.
-സാരംഗ്
നിർവാന്റെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |