തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശ്വാസ്യതയില്ലാത്ത ഏജൻസിയാണെന്നും കേസുകളിലെ ശിക്ഷാനിരക്ക് 0.5% മാത്രമാണെന്നും മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. 2014മുതൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ 95ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. 5422 കള്ളപ്പണക്കേസുകളിൽ ശിക്ഷിച്ചത് 23ൽ മാത്രം. മോഡി പ്രധാനമന്ത്രിയായശേഷം 127രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്തതിൽ 24പേർ കോൺഗ്രസിന്റേതാണ്. രാഹുൽഗാന്ധിയെ 50 മണിക്കൂർ ചോദ്യംചെയ്തു. വീട് ചാടിക്കടന്ന് പിടികൂടി ചിദംബരത്തെ 100 ദിവസം ജയിലിലടച്ചു. സോണിയയെ ചോദ്യംചെയ്തപ്പോൾ ഡൽഹിയിൽ സമരം ചെയ്തവർ ഇവിടെ ഇ.ഡിക്കായി വാദിക്കുന്നു. ഇ.ഡിയെ പല്ലക്കിൽ ചുമന്ന് സഭയിൽ ആനയിക്കാൻ കോൺഗ്രസിന് നാണമില്ലേ? ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് വേദവാക്യമായി പറയാൻ അസാമാന്യ ചങ്കൂറ്റം വേണം. ജനം പലതവണ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
ഇ.ഡിയും സി.ബി.ഐയും ഇത്ര കൊള്ളരുതാത്തവരാണെങ്കിൽ മുഖ്യമന്ത്രി കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്തിനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചോദിച്ചു. ലൈഫ് മിഷൻ മിണ്ടിപ്പോവരുതെന്നാണ് സർക്കാർ നയം. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ച ലൈഫ് കോഴക്കേസ് വിജിലൻസിന് അന്വേഷിക്കാനാവില്ല. സി.ബി.ഐ വരാതിരിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നു വർഷമായി കേസ് സി.ബി.ഐ അന്വേഷിക്കുന്നില്ല. ഇപ്പോഴത്തെ ഇ.ഡി അന്വേഷണം സംശയാസ്പദമാണ്. മൂന്നു വർഷം അവർ എവിടെയായിരുന്നു?
പ്രതികളെ സംരക്ഷിക്കാനും സി.ബി.ഐയെ എതിർക്കാനും സർക്കാർ ശ്രമിക്കുന്നതെന്തിന്? 2019ജൂലായ് ആറുമുതൽ 31വരെ നടന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വെളിച്ചത്താക്കുന്നത്. സി.ബി.ഐ അന്വേഷണം നിലച്ചത് ഒത്തുതീർപ്പ് കാരണമാണ്. ഇ.ഡി ഇടയ്ക്കിടെ തോണ്ടിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കുടുക്കിയാൽ പ്രതിപക്ഷം ഒപ്പമുണ്ടാവുമെന്നും സതീശൻ പറഞ്ഞു.
സേവ്യർ ചിറ്റിലപ്പള്ളിക്ക്
സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: ലൈഫ് കോഴക്കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്മേൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കവേ,പ്രസംഗം തടസപ്പെടുത്താൻ നിരന്തരം ശ്രമിച്ച സി.പി.എമ്മിലെ സേവ്യർ ചിറ്റിലപ്പള്ളിക്ക് സ്പീക്കറുടെ താക്കീത്. സഭയിൽ മാന്യതയോടെയുള്ള പെരുമാറ്റം വേണമെന്നും സഭ്യേതര പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും സ്പീക്കർ പറഞ്ഞു. സേവ്യറിന്റെ പെരുമാറ്റം മോശമാണെന്ന് പ്രസംഗത്തിനിടെ സ്പീക്കറോട് സതീശൻ പരാതിപ്പെട്ടിരുന്നു. പ്രതിപക്ഷാംഗങ്ങൾ പ്രസംഗിക്കുന്നതിനിടെ,അവർക്കുനേരെ വിരൽ ചൂണ്ടി നടുത്തളത്തിന് അടുത്തുവരെ സേവ്യർ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |