തൃക്കാക്കര: സ്ഥലം മാറ്റത്തിന് പിന്നാലെ നാടുവിട്ട ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഒാഫീസർ കൊല്ലം സ്വദേശി അജികുമാറിനെ (52) തൂത്തുക്കുടി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ കൊച്ചിയിൽ എത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു.
കഴിഞ്ഞ മാസം 30നാണ് അജികുമാർ നാടുവിട്ടത്. മാനസിക സമ്മർദ്ദം താങ്ങാനാവാതെ കേരളം വിട്ടെന്നാണ് പൊലീസിന് നൽകിയ മൊഴി. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
പുനലൂർ ഓഫീസിൽ നിന്ന് മൂന്നുമാസം മുമ്പ് അജികുമാറിനെ കാക്കനാട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെ കുറച്ചുനാൾ അവധിയെടുത്തു. വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ 29നാണ് അജികുമാർ എറണാകുളത്ത് എത്തിയത്. തൊട്ടടുത്ത ദിവസം രാവിലെ ഭാര്യ സുജയെ ഫോണിൽ വിളിച്ച് വൈകിട്ട് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തൊട്ടടുത്ത ദിവസവും ഭർത്താവ് എത്താതായതോടെ സുജ കൊല്ലം കിളികൊല്ലൂർ പൊലീസിൽ പരാതിപ്പെട്ടു.
ഫോൺ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തെ ബാധിച്ചു. പിന്നീട് കേസ് എറണാകുളം ഇൻഫോപാർക്ക് പൊലീസിന് കൈമാറുകയായിരുന്നു. പുനലൂർ ഓഫീസിൽ നിന്ന് സ്ഥലം മാറിയപ്പോൾ മൂന്ന് ഫയലുകൾ അജികുമാർ കൈമാറിയിരുന്നില്ലത്രേ. ഈ ഫയലുകൾ കിട്ടാതെ സ്ഥാനം ഏറ്റെടുക്കില്ലെന്നായിരുന്നു പുതുതായി എത്തിയ ഉദ്യോഗസ്ഥന്റെ നിലപാട്. തുടർന്ന് അജികുമാറിനോട് വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിലുള്ള സമ്മർദ്ദമാണ് നാടുവിടാൻ കാരണമെന്നാണ് പറയുന്നത്.
ഇൻഫോപാർക്ക് സി.ഐ സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, മനു, എ.എസ്.ഐ സുനിൽ, സി.പി.ഒ ജയകുമാർ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |