കോഴിക്കോട്: ശശി തരൂർ എം.പി സംസ്ഥാനത്തുടനീളം നടത്തിയ യാത്രയുമായി ബന്ധപ്പട്ട് പോർ മുഖം തുറന്ന എം.കെ. രാഘവൻ എം.പി, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചു. കോൺഗ്രസിൽ യൂസ് ആൻഡ് ത്രോ സംസ്കാരമാണെന്നും, വിമർശനമോ വിയോജിപ്പോ പറ്റാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മുൻ മന്ത്രി അഡ്വ. പി ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യവെ, വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ എന്നിവരുൾപ്പടെയുള്ള വേദിയിലായിരുന്നു എം.കെ. രാഘവന്റെ വിമർശനം. സ്ഥാനം വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നതാണ് കോൺഗ്രസിലെ അവസ്ഥ. പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവണം. രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാൻ ആരും തയ്യാറല്ല. .
സമീപകാലത്ത് ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒരാളോടും നേതൃത്വത്തിന് പ്രതിബദ്ധതയില്ല. പാർട്ടിയെ എങ്ങനെ തിരിച്ചു കൊണ്ടുവരണമെന്ന് നേതൃത്വം തീരുമാനിക്കണം. ഇപ്പോഴത്തെ പരാജയത്തിന് കാരണം അണികളല്ല, നേതാക്കളാണ്.
ലീഗിൽ പോലും തിരഞ്ഞെടുപ്പ് നടന്നു. ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിൽ എത് കാലം വരുമെന്നറിയില്ല. അർഹതയുള്ളവർ പുറത്ത് നിൽക്കുകയാണ്. സ്വന്തക്കാർക്കുള്ള ലിസ്റ്റ് ഉണ്ടാക്കലാണ് അപ്പുറത്ത്. പാർട്ടിയിൽ ഗുണകരമായ മാറ്റങ്ങൾക്ക് അർഹരായവരെ കൊണ്ടുവരുന്നില്ലെങ്കിൽ നാളെത്തെ അവസ്ഥ എന്താവും. പട്ടിക ഒന്നിച്ച് പ്രഖ്യാപിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇന്നതല്ല അവസ്ഥ. ഇതു വരെ കെ.പി.സി.സി ലിസ്റ്റ് വന്നിട്ടില്ല. ഇപ്പോൾ ഓരോരുത്തരെയായി ഫോണിൽ വിളിച്ച് നിങ്ങൾ കെ.പി.സി.സി അംഗമാണെന്ന് പറയുന്നു..പാർട്ടിയിൽ പുകഴ്ത്തൽ മാത്രമായോ?.വി.എം സുധീരനെ പോലെയുള്ളവരെ പാർട്ടിയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരണം. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന നേതാവല്ല സുധീരനെന്നും രാഘവൻ പറഞ്ഞു.
റിപ്പോർട്ട് തേടി
കെ.പി.സി.സി. നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എം.പിയുടെ വിമർശനത്തിൽ
പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിനോട് റിപ്പോർട്ട് തേടി.
'എം.കെ. രാഘവന്റെ
പരാമർശം അനുചിതം'
■കെ.പി.സി.സിക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ എം.പി ഉന്നയിച്ച പരസ്യ വിമർശനം അനുചിതവും ,പാർട്ടി അണികളുടെ ആത്മവിശ്വാസം തകർക്കുന്നതുമാണെന്ന് കാണിച്ച് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകി. .
രാഘവൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗും കൈമാറി.
രാഘവന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡി.സി.സി പ്രസിഡന്റിനോട് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.
രാഘവൻ നടത്തിയ പ്രസംഗം അനവസരത്തിലുള്ളതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാർട്ടി വേദിയിൽ പറയേണ്ട കാര്യങ്ങളാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടി നേതൃത്വം സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു..റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.
യൂത്ത് കോൺ. വൈസ് പ്രസിഡന്റുമാർക്ക്
എതിരായ നടപടി പിൻവലിച്ചു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂറിനും എസ്.എം. ബാലുവിനുമെതിരെ കൈക്കൊണ്ട അച്ചടക്കനടപടി ദേശീയ നേതൃത്വം പിൻവലിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധസംഭവത്തിലെ
വാട്ട്സ്ആപ്പ് ചാറ്റ് ചോർച്ചയെയും പാലക്കാട് ചിന്തൻശിബിരിൽ പങ്കെടുത്ത വിദ്യാർത്ഥിനിയുടെ പരാതിയെയും പറ്റി അന്വേഷിക്കാൻ കമ്മിഷൻ വേണമെന്നാവശ്യപ്പെട്ട് എൻ.എസ്. നുസൂറിന്റെ നേതൃത്വത്തിൽ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ആ കത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയത് അച്ചടക്കലംഘനമാണെന്ന് പറഞ്ഞാണ് നടപടി സ്വീകരിച്ചത്. കെ.പി.സി.സി അദ്ധ്യക്ഷൻ രേഖാമൂലം നേരത്തേ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
നവംബറിൽ നടപടി പിൻവലിച്ചെങ്കിലും അതിന്റെ കത്ത് പുറത്തുവിടാതെ വച്ചെന്ന ആക്ഷേപം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഭാരവാഹികളുടെ രൂക്ഷമായ വിമർശനത്തിനിടയാക്കി. ശശി തരൂരിനെ പിന്തുണച്ച് എ വിഭാഗക്കാരനായ എൻ.എസ്. നുസൂർ പരസ്യമായി രംഗത്ത് വന്നതാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്ന ആക്ഷേപവുമുണ്ട്.
ഇപ്പോൾ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നേരിട്ടിടപെട്ട് ദേശീയ ജനറൽ സെക്രട്ടറി പുഷ്പലതയെക്കൊണ്ട് നടപടി പിൻവലിച്ചുള്ള കത്തിറക്കി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് നൽകുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |