തൊടുപുഴ: കെ.കെ.രമ വിഷയത്തിൽ തന്നെ വിമർശിച്ച സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ എം.എം. മണി നടത്തിയ പ്രസ്താവനയും വിവാദമായി. മണി നടത്തിയ പരാമർശം ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് ആനി രാജ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മണി ഇന്നലെ വീണ്ടും വാതുറന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉൾപ്പെടെ മണിക്കെതിരെ രംഗത്തെത്തി. മണിയുടെ രീതിയിൽ പ്രതികരിക്കാനില്ലെന്ന് ആനിയും പറഞ്ഞു.
''ആനി രാജ ഡൽഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാക്കൽ. ഇവിടെ നമ്മൾ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ. ഞാൻ പറഞ്ഞത് പറഞ്ഞതാ. സമയം കിട്ടിയാൽ നല്ല ഭംഗിയായി പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും''- മാദ്ധ്യമങ്ങളോട് മണി പറഞ്ഞു.
ആനി രാജയ്‌ക്കെതിരായ മണിയുടെ പരാമർശം അങ്ങേയറ്റം മോശമാണെന്ന് ശിവരാമൻ പ്രതികരിച്ചു. സി.പി.ഐയുടെ നാഷണൽ എക്‌സിക്യൂട്ടീവ് അംഗമാണ് ആനിരാജ. ഡൽഹി കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. വൃന്ദാ കാരാട്ട് എവിടെയാണ് 'ഉണ്ടാക്കു'ന്നത്. അവരും ഡൽഹിയിലല്ലേ. ഒരാളുടെ വാക്കുകൾ അയാളുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. എത്രയോ കാലമായി ഈ പുലയാട്ട് ഭാഷ മണി ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. രാഷ്ട്രീയ എതിരാളികളെക്കുറിച്ച് സംസാരിക്കുമ്പോൾ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങളിലൂടെ മനുസ്മൃതിയുടെ പ്രചാരകനായി മണി മാറി. എം.എം. മണി ഭാഷയ്ക്ക് ഉണ്ടാക്കിയ നിഘണ്ടു തെമ്മാടി നിഘണ്ടുവാണ്. മണിയെ തിരുത്താൻ സി.പി.എം തയ്യാറാകണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
മോദിയും അമിത്ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ലെന്നും മണിയുടെ രീതിയിൽ തനിക്ക് മറുപടി പറയാനാകില്ലെന്നുമായിരുന്നു ആനി രാജയുടെ പ്രതികരണം. കേരള മഹിളാ സംഘവും എ.ഐ.വൈ.എഫും മണിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.
തുടർന്ന് വിശദീകരണവുമായി വീണ്ടും മണി മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തി. ആനിരാജ പ്രതികരിക്കേണ്ടിയിരുന്നത് പാർട്ടി നേതൃത്വത്തോടോ അല്ലെങ്കിൽ സ്വന്തം പാർട്ടിയോടോ അഭിപ്രായം ചോദിച്ചിട്ടാകണമായിരുന്നെന്ന് മണി പറഞ്ഞു. അവിടെ എന്താ നടന്നതെന്ന് തന്നോട് ചോദിക്കാമായിരുന്നു. താൻ കെ.കെ. രമയെ അപമാനിക്കാൻ നോക്കിയിട്ടില്ല.
യഥാർത്ഥത്തിൽ വിധവ എന്ന് പറഞ്ഞത് കോൺഗ്രസുകാരാണ്. അതിന് ഞാൻ മാപ്പ് പറയണമെന്ന് പറഞ്ഞാൽ എന്താ കാര്യം. കെ.കെ. ശിവരാമന് മറുപടിയില്ല. അങ്ങേർക്ക് തന്നെ വിളിച്ച് ചോദിക്കാമായിരുന്നു- മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |