തിരുവനന്തപുരം : ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമയെ തെമ്മാടിയെന്ന് പരസ്യമായി വിളിച്ച മുൻ മന്ത്രി എം.എം. മണിക്കെതിരെ ഐ.എ.എസ് അസോസിയേഷൻ. പൊതുവേദിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ അവഹേളിച്ച എം.എം. മണിയെ നിലയ്ക്കു നിറുത്താൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷൻ കത്ത് നൽകി.
പരാമർശം പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണം. പൊതുവേദിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ തരംതാഴ്ന്ന ഭാഷ ഉപയോഗിച്ച് വിമർശിക്കുന്ന നടപടി അവസാനിപ്പിക്കാൻ നിർദേശം നൽകണം. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർക്കെതിരെ വിമർശനമാകാം. എന്നാൽ, അന്തസുള്ള ഭാഷയാകണം ഉപയോഗിക്കേണ്ടതെന്നും അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ.ബി.അശോകും സെക്രട്ടറി എം.ജി. രാജമാണിക്യവും നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. സി.പി.എം നടത്തിയ ആർ.ഡി.ഒ ഓഫിസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു എം.എം.മണിയുടെ തെമ്മാടി പ്രയോഗം. ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണശർമ തെമ്മാടിയാണെന്നും, പെൺകുട്ടികളെ മാനഭംഗം ചെയ്തു കൊല്ലുന്ന യുപിയിൽ നിന്നുള്ളവനാണെന്നുമായിരുന്നു മണിയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |