പയ്യന്നൂർ: 'എങ്ങിനെ പറയണമെന്നറിയില്ല, ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നു, വളരെ സന്തോഷം തോന്നുന്നു"-കല്ല് നിരത്തി മുകളിലേക്കെറിഞ്ഞ് ആറ് സെക്കൻഡ് നേരം വായുവിൽ മോഹൻലാലിന്റെ ചിത്രം തീർത്ത പയ്യന്നൂർ കോറോം പള്ളിത്തറ സ്വദേശി കെ.പി. രോഹിത്തിന്റെ പ്രതികരണത്തിൽ സന്തോഷം അടങ്ങുന്നില്ല. ചിത്രത്തിന്റെ വീഡിയോ വല്ലാത്ത ഒരു അദ്ഭുതം എന്നാണ് മോഹൻലാൽ പറഞ്ഞത്. ലാലിന്റെ വോയ്സ് മെസേജ് അദ്ദേഹത്തിന്റെ സ്‌നേഹിതനാണ് രോഹിത്തിന് അയച്ചത്.
കല്ല് നിരത്തി രോഹിത്ത് നിർമ്മിച്ച മോഹൻലാൽ ചിത്രത്തിന്റെ ആയുസ് വെറും ആറ് സെക്കൻഡ്. അണുകിട മാറിയാൽ എല്ലാം വെറുതെയാകും. സ്‌ലോ മോഷനിൽ വിഡിയോ ഷൂട്ടു ചെയ്താലേ ഇതു ആസ്വദിക്കാനാകൂ. ഡ്രോയിംഗ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തിയാണ് മോഹൻലാലിന്റെ മുഖം വരച്ചത്. ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ കല്ലുകൾ മുറംകൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ പ്രത്യേക ആംഗിളിൽ പതിയെ മുകളിലേക്കെറിയും. ഏറെക്കാലത്തെ പരിശ്രമത്തിലൂടെയാണു മോഹൻലാലിന്റെ ചിത്രം രോഹിത്ത് തയ്യാറാക്കിയത്.
ഡ്രോയിംഗ് ബോർഡിൽ ചിത്രം വരച്ച ശേഷം കല്ലുകൾ കൊണ്ട് രൂപം കൊടുത്ത് മുപ്പതിലേറെ ചിത്രങ്ങൾ രോഹിത്ത് തീർത്തിട്ടുണ്ട്. അങ്ങനെ ഈസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത എ.ആർ. റഹ്മാന്റെ ചിത്രത്തിന് ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് എന്നിവ ലഭിച്ചിട്ടുണ്ടെങ്കിലും കല്ലുകൾ മുകളിലേക്കിട്ട് ആദ്യമായാണ് ചിത്രം നിർമ്മിച്ചത്. കോറോം പള്ളിത്തറയിലെ കെ.വി. രാജന്റെയും കെ.പി. ഗീതയുടെയും മകനായ രോഹിത്ത് കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. എം.ബി.എ.വിദ്യാർത്ഥിയായ രോഹിത്തിന്റെ ജ്യേഷ്ഠൻ രാഹുലാണ് മോഹൻലാലിന്റെ ചിത്രം വിഡിയോയാക്കി പോസ്റ്റ് ചെയ്തത്.
കടുകുമണി കൃത്യത
ചിത്രത്തിന്റെ മുകൾഭാഗത്തെ കല്ലുകളാണ് വായുവിൽ ആദ്യം ഉയരുന്നത്. സെക്കൻഡുകൾ വൈകിയാണു താഴെയുള്ളവ ഉയരുക. ഇതു കൃത്യമായാലേ ചിത്രം വ്യക്തമാകൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുക എന്നതാണ് വെല്ലുവിളി. കല്ലുകളുടെ ഭാരം മാറിയാൽപ്പോലും രണ്ട് കണ്ണുകൾ തമ്മിലും വ്യത്യാസം വരും. എന്നാൽ രോഹിത്തിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |