ബെഹ്റ എഴുതിയതടക്കം കത്തുകൾ ഹാജരാക്കണം
കേരളത്തിന് പുറത്തുള്ളവരുടെ പങ്ക് അറിയണം
കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ഫലപ്രദമെന്നും സംരക്ഷണം നൽകിയിട്ടില്ലെന്നും ഡി.ജി.പി അനിൽ കാന്ത് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, പൊലീസ് യഥാസമയം നടപടിയെടുത്തിരുന്നെങ്കിൽ തട്ടിപ്പ് തടയാമായിരുന്നു എന്ന് നിരീക്ഷിച്ചു.
അന്വേഷണത്തിനായി മുൻ ഡി.ജി.പി ബെഹ്റ എഴുതിയതടക്കം നാലു കത്തുകൾ ഹാജരാക്കാനും കേരളത്തിനു പുറത്തുള്ളവർക്ക് കേസിൽ പങ്കുണ്ടോയെന്ന് അറിയിക്കാനും സർക്കാരിനോടും നിർദ്ദേശിച്ചു. ഡി.ജി.പിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. മോൻസണിന് പ്രവാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
മോൻസണിനെതിരെ മൊഴി നൽകിയതിന് പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. നവംബർ 11ന് വീണ്ടും പരിഗണിക്കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസണിന്റെ വീട്ടിൽ പോയെങ്കിലും, അയാളുടെ കൈവശമുള്ളവ പുരാവസ്തുക്കളാണെന്ന് വിശ്വസിച്ചെന്ന് അർത്ഥമില്ലെന്നും മോൻസണിനെതിരെ നടപടിയെടുത്ത ശേഷമാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നതെന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. എന്നാൽ, അതൃപ്തിയറിയിച്ച ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു
മോൻസണിന്റെ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയിട്ടും ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്നത് എട്ടുമാസം കഴിഞ്ഞാണ്. രഹസ്യാന്വേഷണം നടത്താൻ 2019 മേയ് 22ന് നിർദ്ദേശിച്ച് ഒരാഴ്ച കഴിഞ്ഞ് മോൻസണിന് സംരക്ഷണം നൽകിയെന്നും പിന്നീട് നിരീക്ഷണം മാത്രമാക്കിയെന്നും പറയുന്നു. ഇയാൾ എല്ളാവരെയും കബളിപ്പിച്ചു. പൊലീസ് സംവിധാനത്തെത്തന്നെ തകിടംമറിച്ചു. എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് വിലസി. ഇപ്പോൾ പോക്സോ കേസുകൾ വരെയുണ്ട്.
കോടതിയുടെ ചോദ്യം
ആരു പറഞ്ഞതുകേട്ടാണ് രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസണിന്റെ വീട്ടിൽ പോയത് ?
ടിപ്പുവിന്റെ സിംഹാസനമെന്നു വരെ പറഞ്ഞ് ഓരോന്ന് കാണിക്കുമ്പോൾ രജിസ്ട്രേഷനുണ്ടോയെന്ന് നോക്കേണ്ടതല്ലേ?
ആന്റിക്വിറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് പ്രകാരം നൂറുവർഷം പഴക്കമുള്ള വസ്തുക്കൾ രജിസ്റ്റർ ചെയ്യണമെന്നില്ലേ?
ആവശ്യപ്പെട്ട കത്തുകൾ
1. 2019 മേയ് 11ന് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ പോയശേഷം അയാളുടെ പശ്ചാത്തലവും വസ്തുക്കളുടെ പൗരാണികതയും സംശയകരമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിശോധനയ്ക്ക് ഇന്റലിജൻസിനെഴുതിയ കത്ത്
2. മനോജ് എബ്രഹാം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് മോൻസണിന്റെ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പി 2019 മേയ് 22ന് ഇന്റലിജൻസ് എ.ഡി.ജി.പിയോട് നിർദ്ദേശിക്കുന്ന കത്ത്
3. മോൻസണിന്റെ സാമ്പത്തിക സ്രോതസ് ഇ.ഡി പോലെയുള്ള ഏജൻസി അന്വേഷിക്കണമെന്ന ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ഡി.ജി.പി 2020 ഫെബ്രുവരി അഞ്ചിന് നൽകിയ കത്ത്
4. വിലയേറിയ പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള വീടിന് പൊലീസ് സംരക്ഷണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് മോൻസൺ 2019 മേയ് 31ന് ഡി.ജി.പിക്ക് എഴുതിയ കത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |