കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ പോക്സോ പീഡനക്കേസുകൾ ഉൾപ്പെടെ 15 കേസുകൾ നിലവിലുണ്ടെന്നും ഇവയിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കാൻ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ അറിയിച്ചു.
നാലു കേസുകളിൽ കുറ്റപത്രം നൽകി. ഔദ്യോഗിക പെരുമാറ്റദൂഷ്യം കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഐ.ജിക്കും സി.ഐക്കുമെതിരെ വകുപ്പുതല നടപടിയെടുത്തു. ഇവർ സസ്പെൻഷനിലാണെന്നും എസ്.പി എം.ജെ. സോജന്റെ റിപ്പോർട്ടിൽ പറയുന്നു. മോൻസണിനെതിരായ കേസുകൾക്ക് വിദേശബന്ധമില്ല. ഇയാൾ വിദേശത്ത് പോയിട്ടില്ല. ഇറ്റലിയിലുള്ള അനിത പുല്ലയിലുമായി മുമ്പ് ഇയാൾക്ക് അടുപ്പമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ശത്രുതയിലാണ്. മോൻസൺ മാവുങ്കലിനെതിരെ മൊഴിനൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. കേസുകളുടെ അന്വേഷണ പുരോഗതിയും വ്യക്തമാക്കിയിട്ടുണ്ട്.
മോൻസണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ വിലയിരുത്തിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പ്രാഥമിക പരിശോധനയിൽ നാലെണ്ണം പുരാവസ്തുവാണെന്ന് സംശയിക്കുന്നു. 20 സാധനങ്ങളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. കേസിലെ ചിലരേഖകൾ ക്രൈംബ്രാഞ്ച് നൽകിയില്ലെന്ന ഇ.ഡിയുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് ഒമ്പത് കേസുകളുടെ വിവരങ്ങളും മറ്റുരേഖകളും ഇയാളുടെ കാറുകളുടെ വിവരങ്ങളും നൽകി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ചില സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള രേഖകൾ നൽകാനാവില്ല. കേസ് ഡയറിയുടെ ഭാഗമായുള്ള സാക്ഷിമൊഴികളും മഹസറുകളും അന്തിമറിപ്പോർട്ട് നൽകുന്നതുവരെ മറ്റൊരു ഏജൻസിക്ക് ആവശ്യപ്പെടാനാവില്ല. ഇ.ഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ഇവ പരിശോധിക്കാൻ അവസരം നൽകാം. അന്തിമറിപ്പോർട്ട് നൽകാത്തസ്ഥിതിക്ക് ഇവ കൈമാറുന്നത് ഉചിതമാവില്ല. അന്വേഷണ ഏജൻസിയെന്ന നിലയ്ക്ക് ഇ.ഡിക്ക് ക്രൈംബ്രാഞ്ചിന്റെ സഹായമില്ലാതെ സാക്ഷികളെ ചോദ്യംചെയ്യാനും പരിശോധന നടത്താനും രേഖകൾ വിളിച്ചുവരുത്താനും കഴിയും. ഇ.ഡിയുടെ അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ ലഭിച്ചാൽ നൽകാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സമയംവേണമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ജനുവരി അവസാനം പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |