കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തിയശേഷം, ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി. 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചശേഷം തേക്കടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ദ്ധ സമിതികൾ നിർദ്ദേശിച്ച എല്ലാ ബലപ്പെടുത്തലുകളും ഡാമിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷം ജലനിരപ്പ് ഉയർത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ബേബി ഡാം ബലപ്പെടുത്താൻ നിർദ്ദേശിച്ചത്. ഇതിനായി, അണക്കെട്ടിന്റെ താഴ്ഭാഗത്ത് നിൽക്കുന്ന മൂന്ന് വൃക്ഷങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ല. വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് വിശദീകരണം. റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
ദുരൈ മുരുകനൊപ്പം മന്ത്രിമാരായ ഐ.പെരിയസ്വാമി, പി. മൂർത്തി, ആർ. ചക്രപാണി, അഞ്ച് എം.എൽ.എമാർ, മൂന്ന് മുൻ എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ എ.ഐ.എ.ഡി.എം.കെയും കർഷക സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12ന് തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന ഡാം, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
രണ്ട് ഷട്ടർ അടച്ചു
മഴ കുറഞ്ഞതോടെ രണ്ടു ഷട്ടറുകൾ അടച്ചു. ശേഷിക്കുന്ന ആറ് ഷട്ടറുകളിലൂടെ 2736 ഘനയടി ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് 138.65 അടിയിലെത്തി. ശരാശരി 5019 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നു. 2305 ഘനയടി ജലം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കൂടി. ഇന്നലെ രാത്രി 2398.46 അടിയായി.
സുരക്ഷയിൽ ബേബി ഡാമിന് പങ്കില്ല:കേരളം
തിരുവനന്തപുരം: ബേബി ഡാമും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധമില്ലെന്ന് കേരളം.
163 അടി ഉയരമുള്ള മുല്ലപ്പെരിയാർ ഡാം നിൽക്കുന്നതിനേക്കാൾ ഉയർന്നതട്ടിലാണ് മുപ്പതടി ഉയരമുള്ള ബേബി ഡാം. അത് ശക്തിപ്പെടുത്തിയാൽ മുല്ലപ്പെരിയാർ ശക്തിപ്പെടില്ല.
ബേബി ഡാമും സ്പിൽവേയും മികച്ചതാക്കുകയും ഇരുപതിലേറെ സുരക്ഷാ സംവിധാനങ്ങളും ബലപ്പെടുത്താനുള്ള സാങ്കേതിക സാഹചര്യങ്ങളും പൂർത്തിയാക്കിയശേഷം വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ ജലനിരപ്പ് 142 ൽ നിലനിറുത്തേണ്ടതുള്ളൂ എന്നാണ് സുപ്രീം കോടതി ഉത്തരവ്.അത് പാലിച്ചില്ലെങ്കിൽ പുതിയ ഡാം മാത്രമായിരിക്കും പോംവഴി.
ഡാം അപകട സ്ഥിതിയിലാണ്, 138 അടിയിലേറെ വെള്ളം സംഭരിക്കാനാവില്ല. ജലനിരപ്പ് താഴ്ത്തി വെയ്ക്കുകയും പുതിയ ഡാം നിർമ്മിക്കുകയും മാത്രമാണ് പോംവഴിയെന്ന് കേരളം വാദിക്കുന്നു. ബേബി ഡാം ബലപ്പെടുത്തിയത് ഒരുതരത്തിലും മുല്ലപ്പെരിയാറിനെ ബലപ്പെടുത്തുകയോ, കൂടുതൽ ജലം സംഭരിക്കാൻ അതിന് ശേഷി നൽകുകയോ ചെയ്യില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |