ഉപ സമിതി നാളെ ഡാം സന്ദർശിക്കും
തൊടുപുഴ: കാലവർഷം ശക്തമായി തുടരുന്നതിനാൽ മുല്ലപ്പെരിയാറും ഇടുക്കിയുമടക്കമുള്ള പ്രധാന അണക്കെട്ടുകളുടെ ജലനിരപ്പ് കുതിച്ചുയരുന്നു. ജലനിരപ്പ് 136 അടിയോട് അടുക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ താമസിയാതെ തുറക്കും.
നിലവിലെ റൂൾകർവ് അനുസരിച്ച് 136.3 അടിയാണ് സംഭരിക്കാവുന്ന ജലം. ശനിയാഴ്ച വൈകിട്ട് ഏഴിന് ജലനിരപ്പ് 135.4 അടിയിലെത്തിയപ്പോൾ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവുമൊടുവിൽ , 135.9 അടിയാണ് ഡാമിലെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറവാണ്. സെക്കൻഡിൽ 2742 ഘനയടി ജലമാണ് നിലവിൽ ഒഴുകിയെത്തുന്നത്. ഇതിൽ 1867 ഘനയടി വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഇന്നലെ വൃഷ്ടിപ്രദേശങ്ങളായ പെരിയാറിൽ 8.8, തേക്കടിയിൽ 7.8 മില്ലി മീറ്റർ മഴയാണ് പെയ്തത്. റൂൾകർവ് പാലിച്ച് സ്പിൽവേയിലൂടെ ജലമൊഴുക്കി പെരിയാർ തീരദേശവാസികളുടെ ആശങ്കയൊഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. രാത്രി ഷട്ടർ തുറക്കരുതെന്നും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മുല്ലപ്പെരിയാർ ഉപസമിതി നാളെ അണക്കെട്ട് സന്ദർശിക്കും. ജൂലായ് മാസം പാതി പിന്നിടുമ്പോൾ ഇത്തരത്തിൽ ജലനിരപ്പ് ഉയരുന്നത് അപൂർവമാണ്.
ഇടുക്കി ഡാം ബ്ളൂ
അലർട്ടിലേക്ക്
മുല്ലപ്പെരിയാർ ഡാം തുറന്നാൽ ജലമൊഴുകിയെത്തുന്ന ഇടുക്കി അണക്കെട്ടും ബ്ലൂ അലർട്ടിനരികെയാണ്. 2367.68 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടരയടിയിലേറെ ഉയർന്ന് 2369.95 അടിയിലെത്തിയാൽ നിലവിലെ റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2975.95ൽ ഓറഞ്ച് അലർട്ടും 2376.95 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2377.95 അടിയിൽ അണക്കെട്ട് തുറക്കും. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 34.8 മില്ലി മീറ്റർ മഴയാണ് അണക്കെട്ടിൽ ലഭിച്ചത്. 37.651 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |