തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയത് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയാതെ. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന ചാനൽ വാർത്ത ഇന്നലെ രാത്രി കണ്ടപ്പോഴാണ് മന്ത്രി വിവരം അറിയുന്നത്. മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്നാണ് സൂചന.
തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് ഇന്നലെ ലഭിച്ചത്.
ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും വനം മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരുടെ നിർദേശ പ്രകാരമാണ് അനുവാദം നൽകിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് മന്ത്രി ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവവികാസം.
മരങ്ങൾ മുറിക്കുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയിലേക്കും പടിപടിയായി 152 അടിയിലേക്കും ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന് ഒരു പടി കൂടി കടക്കാനായി. ബേബി ഡാമിന്റെ ബലപ്പെടുത്തൽ നീക്കങ്ങൾ തമിഴ്നാട് ഉടൻ ആരംഭിക്കും.
നന്ദി അറിയിച്ച് സ്റ്റാലിൻ
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ കേരളത്തിന്റെ തീരുമാനം സഹായകരമാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനും അതുവഴി അതിന്റെ താഴ്വരയിൽ താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ ഉറപ്പ് നൽകുന്നതായി കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി. വണ്ടിപ്പെരിയാറിനും പെരിയാർ ഡാം സൈറ്റിനുമിടയിലെ റോഡ് നവീകരണത്തിന് സൗകര്യമൊരുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് മുല്ലപ്പെരിയാർ സന്ദർശിച്ച
തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |