ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് നിശ്ചയിച്ച് കേന്ദ്ര ജലക്കമ്മിഷൻ അംഗീകരിച്ച റൂൾ കർവിലെ എതിർപ്പും പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവും വിശദവാദം കേട്ട് തീർപ്പാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ കേസിൽ കേരളത്തിന് ശുഭപ്രതീക്ഷയായി. അതേസമയം, റൂൾ കർവ് പ്രകാരം ജലനിരപ്പ് നിലനിറുത്തണമെന്ന ഒക്ടോബർ 28ലെ ഇടക്കാല ഉത്തരവ് ഡിസംബർ 10ന് കേസ് വീണ്ടും പരിഗണിക്കും വരെ തുടരുമെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തമിഴ്നാടിന് ഈ മാസം 30ന് ജലനിരപ്പ് 142 അടിയാക്കി ഉയർത്തി നിലനിറുത്താനാകും.
അടിയന്തര ഉത്തരവ് ആവശ്യമില്ലെന്നും മഴ തുടരുന്ന സാഹചര്യത്തിൽ മേൽനോട്ട സമിതി കാര്യങ്ങൾ നോക്കുന്നുണ്ടെന്നും കേരളത്തിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ‌്‌ത ബോധിപ്പിച്ചു. റൂൾകർവിനെതിരെയടക്കമുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് വിശദവാദം കേൾക്കാമെന്നും മറ്റ് രണ്ട് ഹർജികളിലെ വാദം പൂർത്തിയാകാനുള്ളതിനാൽ ഡിസംബർ 10ലേക്ക് മാറ്റുകയാണെന്നും വ്യക്തമാക്കിയത്.
കേസിൽ കേന്ദ്ര ജല കമ്മിഷനും മേൽനോട്ട സമിതിക്കും വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയും അരവിന്ദ്കുമാർ ശർമ്മയും ഹാജരാകുന്നതിനെയും കേരളം എതിർത്തു. ജല കമ്മിഷൻ കേന്ദ്രസർക്കാർ സ്ഥാപനമാണെങ്കിൽ മേൽനോട്ട സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്നുണ്ടെന്നും ജയ്ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി. ഇക്കാര്യം സുപ്രീംകോടതി ശരിവച്ചു.
'ജീവനോടെയുണ്ടെങ്കിൽ വീണ്ടുമെത്തും"
അണക്കെട്ടിലെ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് കേരളത്തിന് കൈമാറിയെന്ന് തമിഴ്നാട് അറിയിച്ചപ്പോൾ, ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയിലെ റിപ്പോർട്ടാണ് വേണ്ടതെന്ന് പെരിയാർ പ്രൊട്ടക്‌ഷൻ മൂവ്മെന്റിന്റെ അഭിഭാഷകൻ വി.കെ.ബിജു വാദിച്ചു. താൻ പെരിയാറിന്റെ തീരത്താണ് താമസമെന്നും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ജീവനോടെയുണ്ടെങ്കിൽ കോടതിയിൽ നേരിട്ടെത്തി വാദിക്കുമെന്നും അണക്കെട്ടിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് ബിജു പറഞ്ഞു. പുതിയ അണക്കെട്ടിനായി ഹർജി നൽകിയ സേവ് കേരള ബ്രിഗേഡിനും പാട്ടക്കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ സുരക്ഷാ ചാരിറ്റബിൾ ട്രസ്റ്റിനും വേണ്ടി അഡ്വ. വിൽസ് മാത്യു ഹാജരായി.
142 അടി നവം. 30 മുതൽ
ഓരോ പത്ത് ദിവസം കൂടുമ്പോഴും അണക്കെട്ടിൽ സംഭരിക്കാനാവുന്ന ജലത്തിന്റെ അളവാണ് റൂൾ കർവ്. 2018ലെ പ്രളയത്തിന് ശേഷമാണ് റൂൾകർവ് നിലവിൽ വന്നത്. ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുര സാഗർ എന്നിവിടങ്ങളിൽ റൂൾകർവ് ജൂൺ 10 മുതൽ നവംബർ 20 വരെയാണ്. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിലിത് നവംബർ 30 വരെയും. അതിനുശേഷം അടുത്ത ജൂൺ 10 വരെ 142 അടി നിലനിറുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |