ഇടുക്കി: തീരദേശവാസികളെ വെള്ളത്തിൽ മുക്കി, തുടർച്ചയായ മൂന്നാം ദിവസവും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂട്ടത്തോടെ തുറന്ന് തമിഴ്നാട്. പുലർച്ചെ 2.30 മുതൽ തുടർച്ചയായി പത്ത് ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 8017.40 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. ഈ വർഷം പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്. പുലർച്ചെ 2.30ന് എട്ട് ഷട്ടറുകൾ തുറന്നതിന് ശേഷം 2.44നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും രണ്ട് ഷട്ടറുകൾ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണ്. ഇതോടെ പെരിയാറിൽ ഏഴടിയോളം വെള്ളമുയർന്ന് തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
പെരിയാറിന്റെ കരയിൽ താമസിക്കുന്ന പത്തിലേറെ വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുപകരണങ്ങൾ വെള്ളം കയറി നശിച്ചതായും ചിലത് ഒഴുകി പോയതായും പ്രദേശവാസികൾ പറഞ്ഞു. വീടുകളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളും തേയിലത്തോട്ടങ്ങളിൽ അഭയം പ്രാപിച്ചു. നിരവധി കൃഷിയിടങ്ങളും വെള്ളം കയറി നശിച്ചു. ഇതോടെ പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാവിലെ കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത ഉപരോധിക്കുകയും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
രാത്രി ഷട്ടറുകൾ തുറക്കരുതെന്നും മണിക്കൂറുകൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകണമെന്നുമുള്ള കേരളത്തിന്റെ നിരന്തരമായ ആവശ്യം അവഗണിച്ചാണ് തമിഴ്‌നാട് ഷട്ടറുകൾ കൂട്ടത്തോടെ തുറന്നത്. വെള്ളം റൂൾലെവലായ 142 അടി എത്തിയാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ ഷട്ടർ തുറക്കും. 0.5 അടി മാത്രം കുറഞ്ഞാൽ അപ്പോൾ തന്നെ എല്ലാ ഷട്ടറുകളും അടയ്ക്കും. ദിവസങ്ങളായി ഇതാണ് തമിഴ്നാട് തുടരുന്നത്. നീരൊഴുക്ക് വർദ്ധിച്ചതോടെ ഇന്നലെ വൈകിട്ട് നാല് മണിയോടെ ഏഴ് ഷട്ടറുകൾ വീണ്ടും തുറന്നു. വൈഗ അണക്കെട്ട് നിറഞ്ഞിരിക്കുന്നതിനാൽ ടണൽ വഴി പരമാവധി ജലം കൊണ്ടുപോകാൻ തമിഴ്നാടിനാകുന്നില്ല.
സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ
ഈ മാസം 10ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ തമിഴ്‌നാടിന്റെ വീഴ്ച ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തൊടുപുഴയിൽ പറഞ്ഞു.
ഇത്തരം വീഴ്ചകൾ ഒന്നിലേറെ തവണ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ മേൽനോട്ട സമിതിയുടെ ഇടപെടൽ ആവശ്യപ്പെടും. തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ രേഖാമൂലം പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |