തിരുവനന്തപുരം: മതത്തിനും വിശ്വാസങ്ങൾക്കും ഇടതുപക്ഷ സർക്കാർ എതിരല്ലെന്നും എന്നാൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശ്രീനാരായണ ഗുരുദേവന്റെ പാതയിൽ മുന്നോട്ടുപോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ജാഥയ്ക്ക് ലഭിച്ചു. കേരളത്തിന്റെ വളർച്ച ഇവിടെ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാഷ്ട്രപതി തലസ്ഥാനത്ത് നടത്തിയ പ്രസംഗം ബി.ജെ.പി നേതാക്കൾ വായിച്ചു പഠിക്കണം.
സ്ത്രീശാക്തീകരണത്തിലും സ്ത്രീവിദ്യാഭ്യാസത്തിലും തിളക്കമാർന്ന മാതൃകയാണ് കേരളമെന്നാണ് പ്രഥമ കേരള സന്ദർശനത്തിൽ രാഷ്ട്രപതി പറഞ്ഞത്. അത് കേരളത്തെ ആക്ഷേപിക്കുന്ന പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമുള്ള മറുപടിയാണ്.
ജനപക്ഷ ഇടതുബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് അനുകൂലമാണ് കേരളത്തിലെ പൊതുബോധമെന്ന് ജാഥയിലേക്ക് ഒഴുകിയെത്തിയ ജനപ്രവാഹം തെളിയിച്ചു. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും ജാഥയുടെ ഭാഗമായി. പിണറായി സർക്കാരിനെതിരെ വലതുപക്ഷവും മാദ്ധ്യമങ്ങളും നടത്തുന്ന അപവാദപ്രചരണത്തിന് ജനങ്ങൾ വശംവദരാകുന്നില്ലെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |