തിരുവനന്തപുരം: സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ആ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ആരിഫ് മുഹമ്മദ് ഖാന്റേതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുറന്നടിച്ചു.
മുഖ്യമന്ത്രി ഗവർണർക്കെതിരെയും ഗവർണർ മുഖ്യമന്ത്രിക്കെതിരെയും രംഗത്ത് വന്നതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം.
സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തെറ്റായ പ്രചാരവേലയാണ് ഗവർണർ നടത്തുന്നത്. ഗവർണറുടെ പക്കൽ എന്തു തെളിവുണ്ടെങ്കിലും സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാദ്ധ്യതയുള്ള ഗവർണർ വസ്തുതകൾ പരിഗണിക്കുന്നില്ല. സർക്കാരിനെ വിരട്ടാമെന്ന് കരുതേണ്ട. അത് ജനം നോക്കിയിരിക്കില്ല.
നിയമസഭയെ മറികടന്ന് ഓർഡിനൻസുകൾ ഇറക്കുന്നു എന്നതായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രശ്നം. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച് ഇടതു സർക്കാരിനെ ദുർബലപ്പെടുത്താമെന്നാണോ അദ്ദേഹം ധരിക്കുന്നത്. ബില്ലുകളുടെ കാര്യത്തിൽ സർക്കാരിന് ഒരു ആശങ്കയുമില്ല. ബില്ലുകൾ നിയമസഭ പാസാക്കിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതൊക്കെ നിയമമാകും.
'ബി.ജെ.പിയും ഗവർണറും ഒരേ ചിറകുള്ള പക്ഷികളാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. ഗവർണറെ തെറ്റായ വഴിയിലേക്കു നയിക്കുന്നത് ഇവരൊക്കെയാണ്. പ്രതീക്ഷിച്ചതു ലഭിക്കാത്തതിന്റെ മോഹഭംഗം ഗവർണർക്ക് ഉണ്ടാകാം. ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്.എന്നാൽ സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ് ഗവർണർ. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |