തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് ഇ.എം.എസ് കൈക്കൊണ്ട നിലപാടിൽ നിന്ന് മാറി സി.പി.എം സംസ്ഥാന നേതൃത്വം. മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് പറഞ്ഞിട്ടില്ലെന്നും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ലെന്നും, സമീപകാലത്തായി ലീഗ് നേതൃത്വം സർക്കാരിനോട് കാട്ടുന്ന മൃദുസമീപനത്തോടുള്ള പ്രതികരണമാരാഞ്ഞപ്പോൾ ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ, ലീഗ് ഇടതു മുന്നണിയിലെത്തുമോയെന്ന ചോദ്യത്തിന്, അതൊക്കെ നയവും നിലപാടുകളുമനുസരിച്ച് തീരുമാനിക്കപ്പെടേണ്ടതാണെന്ന് ഗോവിന്ദൻ മറുപടി നൽകി. എൽ.ഡി.എഫ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ള മുന്നണിയാണ്. മത നിരപേക്ഷതയ്ക്കുവേണ്ടിയും വർഗീയതയ്ക്കെതിരായും ദേശീയതലത്തിൽ ആരുമായും സഖ്യമുണ്ടാക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ.
ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകളോട് മുസ്ലിം സംഘടനകൾക്കുള്ള രൂക്ഷമായ എതിർപ്പ് ലീഗിന് മേലും സമ്മർദ്ദം കൂട്ടുന്ന സാഹചര്യത്തിലാണ്, നിയമസഭയിലടക്കം ഗവർണറെ എതിർക്കണമെന്ന നിലപാട് ലീഗ് കടുപ്പിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗം സർവകലാശാലാവിഷയത്തിലെ ഗവർണറുടെ നിലപാടിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ, യു.ഡി.എഫിലെ ആശയക്കുഴപ്പം മുതലെടുക്കുകയും സി.പി.എം ലക്ഷ്യമിടുന്നു.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നാണ് പാർട്ടി പറഞ്ഞിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എസ്.ഡി.പി.ഐയും മറ്റുമാണ് വർഗീയ സംഘടനകൾ. അവരോട് കൂട്ടു കൂടിയ വേളയിൽ ലീഗിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴാണ് വർഗീയമാകുന്നത്. 1967ലെ സപ്തകക്ഷി സർക്കാരിൽ സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയ പാർട്ടിയാണ് ലീഗ്. വർഗീയ കക്ഷികൾ മേൽക്കൈയുണ്ടാക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ വിശാല രാഷ്ട്രീയ പോരാട്ടമാണ് വേണ്ടത്. ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാദ്ധ്യതയുള്ളവർക്ക് പിന്തുണ കൊടുത്ത് ആ പോരാട്ടം നടത്താം. പ്രതിപക്ഷത്തിനാകെ 50 ശതമാനം വോട്ടുണ്ട്. യു.ഡി.എഫ് തകരണമെന്ന് തങ്ങൾക്ക് അഭിപ്രായമില്ല. തങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഓരോരുത്തരുമെടുക്കുന്ന നിലപാടുകളിലൂടെയാണ് അവർ വിലയിരുത്തപ്പെടുന്നത്-ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞത്ത് യു.ഡി.എഫിന് പരാജയമെന്ന് സി.പി.എം
തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിച്ചതോടെ പരാജയപ്പെട്ടത് യു.ഡി.എഫാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിടെ സമരം പിൻവലിക്കപ്പെട്ടത് ലത്തീൻ സഭയുടെയോ സർക്കാരിന്റെയോ വിജയമോ പരാജയമോ ആയി കാണുന്നില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോയ യു.ഡി.എഫിനാണ് പരാജയമേറ്റത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളോട് എന്നും സി.പി.എമ്മിന് അനുഭാവനിലപാടാണ്. അതുകൊണ്ടാണ് സമരത്തിലുന്നയിച്ച തുറമുഖ നിർമാണം നിറുത്തിവയ്ക്കണമെന്നതൊഴിച്ചുള്ള ആവശ്യങ്ങളെല്ലാം ആദ്യമേ അംഗീകരിച്ചത്. ജനാധിപത്യപരമായാണ് സമരത്തെ കണ്ടത്. ഒരു ഘട്ടം പിന്നിട്ടപ്പോൾ അക്രമാസക്തമായ നിലപാടിലേക്ക് പോയി. അതിന് പിന്നിൽ സഭയാണെന്ന് അന്നും ഇന്നും പറഞ്ഞിട്ടില്ല.
ഗവർണറെ വെട്ടലിൽ ഐക്യം:
സഭയിലെ കോൺ. നിലപാട്
ആയുധമാക്കി സി.പി.എം
തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാമെന്നും, സഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പു വയ്ക്കണമെന്നുമുള്ള നിലപാടിലേക്ക് നിയമസഭയിൽ പ്രതിപക്ഷം മാറിയതിനെ രാഷ്ട്രീയായുധമാക്കി സി.പി.എം. ഗവർണർക്കെതിരായ പോരാട്ടത്തിന് സ്വീകാര്യത വർദ്ധിപ്പിക്കുന്നതാണിതെന്നപ്രചരണം ശക്തിപ്പെടുത്താനാണ് സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ.
ഗവർണറോടുള്ള ലീഗിന്റെ കടുത്ത എതിർപ്പ് യു.ഡി.എഫിൽ പൊതുവിലുണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കുകയും ലക്ഷ്യമാണ്. ലീഗിന്റെയും ആർ.എസ്.പിയുടെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും സമ്മർദ്ദം മൂലമാണ് കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന് നിലപാട് മാറ്റേണ്ടി വന്നതെന്നാണ് സി.പി.എം വാദം. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷത്തോളം ശേഷിക്കെ, ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനുള്ള അവസരമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.
സർവകലാശാലാ വിഷയത്തിലെ ഗവർണറുടെ നിലപാടിനെ നേരത്തേ സ്വാഗതം ചെയ്യുകയും, ഗവർണർ സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഇന്നലെ
വാർത്താസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചതും യു.ഡി.എഫിലെ അന്തച്ഛിദ്രം മുതലെടുക്കാനാണ്. ആർ.എസ്.എസുമായി ബന്ധപ്പെടുത്തി കെ. സുധാകരൻ നടത്തിയ വിവാദ പരാമർശങ്ങളും ഗോവിന്ദൻ ഓർമ്മിപ്പിച്ചു. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ തകർക്കാനുള്ള ബി.ജെ.പി ശ്രമത്തെയാണ് ഇടതുമുന്നണിയും സർക്കാരും എതിർത്തത്. ഒടുവിൽ,ഈനിലപാടിനൊപ്പം യു.ഡി.എഫിനും വരേണ്ടി വന്നു.കേരളത്തിന്റെ വരുമാന മാർഗങ്ങൾ മുഴുവനടച്ചും, നൽകേണ്ട വിഹിതം നൽകാതെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ഇതിനെതിരെ ഒരക്ഷരം പ്രതിപക്ഷം പറയുന്നില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സജി ചെറിയാൻ വീണ്ടും
മന്ത്രിയാവുമെന്ന സൂചന
നൽകി സി.പി.എം
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പൊതുവേദിയിൽ സംസാരിച്ചെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനം രാജി വച്ച ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി സി.പി.എം സംസ്ഥാന നേതൃത്വം.
സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സജി ചെറിയാൻ മന:പൂർവ്വം ഭരണഘടനയെ അവഹേളിച്ചില്ലെന്ന് വ്യക്തമാക്കി കേസന്വേഷിച്ച പൊലീസ് പത്തനംതിട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു .സജി ചെറിയാനെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം , സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടി ആവശ്യമായ പരിശോധന നടത്തി മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിലുൾപ്പെടെ തീരുമാനമെടുക്കും. .കേസുണ്ടായിട്ടല്ല അന്നദ്ദേഹം മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന നിലപാട് പാർട്ടിയെടുത്തത്. അതൊരു ധാർമ്മിക പ്രശ്നമായിരുന്നു. കേസ് അവസാനിച്ചയുടനേ ഇതാ, ഈ നിമിഷം ധാർമ്മികത അവസാനിച്ചു എന്നില്ലല്ലോ. ഏതെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുമായിരുന്നില്ല അന്ന് രാജി വയ്ക്കണമെന്ന നിലപാടെടുത്തത്. കോടതിയിപ്പോൾ ഇങ്ങനെയൊരു നിലപാടെടുത്തു. അതിനനുസരിച്ച് പാർട്ടിയും നിലപാടെടുക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ ജൂലായ് ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |