SignIn
Kerala Kaumudi Online
Saturday, 27 April 2024 5.13 PM IST

കോർപ്പറേറ്റ് - വർഗീയ ശക്തികൾക്കെതിരെ വേണ്ടത് ഒരുമി​ച്ചുള്ള പോരാട്ടം: യെച്ചൂരി

ram

തിരുവനന്തപുരം: കോർപ്പറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ കൂട്ടായ പോരാട്ടം അനിവാര്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പി.ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ. റാമിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


വർഗീയ, കോർപ്പറേറ്റ് ശക്തികൾ മാദ്ധ്യമങ്ങളെപ്പൊലും തങ്ങളുടെ ഉപകരണമാക്കി മാറ്റുന്നിടത്ത് പി.ജിയെപ്പോലുള്ള ധിഷണാശാലികളുടെ ചിന്തകളും പഠനങ്ങളും പ്രസക്തം. ജനങ്ങളുടെ യുക്തിയെ ഇല്ലാതാക്കുന്ന തരത്തിലാണ് നരേന്ദ്ര മോദിയുടെ ഭരണം. യുക്തിക്ക് മുകളിൽ മതവിശ്വാസത്തയാണ് പ്രതിഷ്ഠിക്കേണ്ടതെന്നാണ് മോദി കരുതുന്നത്. ഹിമാചൽ പ്രദേശിൽ ഇടതുസ്ഥാനാർത്ഥി ജയിച്ചപ്പോൾ ദേവഭൂമിയിൽ അസുരന്മാർ വിജയിച്ചതെങ്ങനെ എന്നാണ് മോദി ചോദിച്ചത്. രാജ്യത്ത് വിശപ്പും തൊഴിലില്ലായ്മയും ഉയരുമ്പോൾ വിശ്വാസമാണ് എല്ലാമെന്ന വിചാരധാര പ്രചരിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിൽപ്പോലും കേന്ദ്രം കൈകടത്തുന്നു. ജി 20 അദ്ധ്യക്ഷ സ്ഥാനം മോദിക്ക് ലഭിച്ചത് വലിയ നേട്ടമായി അടുത്ത തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ നീക്കം നടക്കുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ഊഴമനുസരിച്ച് ലഭിക്കുന്നതാണ് ഈ സ്ഥാനമെന്നതാണ് വസ്‌തുത എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ മാദ്ധ്യമപ്രവർത്തനം അത്യന്തം അപകടകരമായ നിലയിലാണെന്ന് മറുപടി​പ്രസംഗത്തി​ൽ എൻ.റാം പറഞ്ഞു. മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും സുരക്ഷയിൽ ഇന്ത്യ 150ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയ്‌ക്ക് സമാനമായി ഇന്ത്യയിലും മാദ്ധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. നിരവധിപേർ രാജ്യദ്രോഹകുറ്റത്തിന്റെ പേരിൽ ജയിലിലായി. സിദ്ദിഖ് കാപ്പനടക്കമുള്ള മാദ്ധ്യമപ്രവർത്തകർ ഉദാഹരണം മാത്രം. വനിതകൾക്ക് മാനഭംഗ ഭീഷണി വരെ നേരിടേണ്ടി വരുന്നു. സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ത്യയിൽ, അതുവഴിയും മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു. അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്ടർ എം.ജി. രാധാകൃഷ്‌ണൻ പ്രശസ്തി പത്രം വായിച്ചു. മന്ത്രി വി.ശിവൻകുട്ടി, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻമന്ത്രി എം.വി.ജയകുമാർ, ആർ. പാർവതീദേവി, സംസ്‌കൃതികേന്ദ്രം സെക്രട്ടറി പി.എസ്.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: N RAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.