ദിലീപ് തടസഹർജി നൽകി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ നടൻ ദിലീപ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. അതിജീവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഡിസംബർ 13ന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുൻവിധിയോടെയാണ് സെഷൻസ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു. ജഡ്ജിയുമായി പ്രതി അടുത്ത ബന്ധം സ്ഥാപിച്ചതായി പൊലീസിന് ലഭിച്ച ശബ്ദരേഖയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജഡ്ജിക്ക് ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണിത്. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് ഒരു കൊലക്കേസിൽ അന്വേഷണം നേരിടുകയാണെന്ന് ഹർജിയിൽ അതിജീവിത ആരോപിക്കുന്നു. പ്രതിയുടെ അഭിഭാഷകൻ അന്തസും മാന്യതയില്ലാത്തതുമായ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ജഡ്ജി അത് തടയാൻ തയ്യാറായില്ല. ഇതുവരെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്ന് പിന്മാറിയത്. കേസ് അഡിഷണൽ സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുമ്പോൾ നിയമപ്രശ്നങ്ങളുണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |