ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രസീൽ- ക്രൊയേഷ്യ
ഇന്ത്യൻ സമയം രാത്രി 8.30 മുതൽ
രണ്ടാം ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്ക് എതിരാളികൾ ഹോളണ്ട്
രാത്രി 12.30 മുതൽ
ദോഹ: ഖത്തർ ലോകകപ്പിൽ ആവേശത്തിരയിളക്കി ഇന്നും നാളെയുമായി വമ്പന്മാരുടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാനായി അഞ്ചുവട്ടം ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പായ ക്രൊയേഷ്യയുമാണ് ആദ്യമിറങ്ങുന്നത്. പിന്നാലെ അർജന്റീന- ഹോളണ്ട് പോരാട്ടം. സ്പെയ്‌നിനെ അട്ടിമറിച്ച് കറുത്ത കുതിരകളായി മാറിയ മൊറോക്കോയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരവും നാളെയാണ്.
ലൂക്കയോട് തൊടുക്കാൻ നെയ്മർ
2018 ലോകകപ്പിലെ മികച്ച താരമായിരുന്ന ക്യാപ്ടൻ ലൂക്കാ മൊഡ്രിച്ച് കളി മെനയുന്ന ക്രൊയേഷ്യയെ മറികടക്കുകയാണ് ബ്രസീലിന്റെ വെല്ലുവിളി.
നാലുമത്സരങ്ങളിൽ രണ്ടുഗോളുകൾ മാത്രം വഴങ്ങിയ ക്രൊയേഷ്യൻ പ്രതിരോധത്തെ കീറിമുറിക്കാൻ നെയ്മർ,വിനീഷ്യസ്,കാസിമെറോ ത്രയത്തിന് കഴിയുമോയെന്നത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
പ്രീ ക്വാർട്ടറിൽ ഏഷ്യൻ വെല്ലുവിളി മറികടന്നാണ് ഇരുടീമുകളും അവസാന എട്ടിലെത്തിയത്. ക്രൊയേഷ്യ ജപ്പാനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചപ്പോൾ ബ്രസീൽ ദക്ഷിണ കൊറിയയെ 4-1ന് കീഴടക്കി.
4
തവണ ഇതിന് മുമ്പ് ക്രൊയേഷ്യയും ബ്രസീലും ഏറ്റുമുട്ടിയതിൽ മൂന്ന് ജയം ബ്രസീലിന്. ഒരു കളി സമനില.
മെസിയെ തടുക്കാൻ വാൻഡിക്ക്
ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ മെസിയും ബെസ്റ്റ് ഡിഫൻഡറായ വിർജിൽ വാൻഡിക്കും തമ്മിലുള്ള പോരാട്ടമാകും രണ്ടാം ക്വാർട്ടറിൽ.
ആദ്യ കളിയിൽ തോറ്റെങ്കിലും മെസിയുടെ കരുത്തിൽ ശക്തമായി തിരിച്ചുവന്ന ടീമാണ് അർജന്റീന. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചത് 2-1ന്.
ഒരു കളിപോലും തോൽക്കാതെയാണ് ഹോളണ്ടിന്റെ വരവ്. പ്രീ ക്വാർട്ടറിൽ അമേരിക്കയ്ക്കെതിരെ നേടിയത് 3-1ന്റെ ആധികാരിക ജയം.
9
തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഹോളണ്ടിന് നാലുജയം, അർജന്റീനയ്ക്ക് മൂന്നും. രണ്ട് സമനിലകൾ.
ഇന്ന് ജയിച്ചാൽ ബ്രസീലും അർജന്റീനയും ആദ്യ സെമിയിൽ ഏറ്റുമുട്ടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |