തിരുവനന്തപുരം: ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ ദേശീയപാതയിലെ കുഴി അടയ്ക്കൽ പൂർത്തിയായി. കാസർകോട് ജില്ലയിൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കലും ദേശീയപാത വീതി കൂട്ടലും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്നലെ നേരിട്ടെത്തി വിലയിരുത്തി. ജില്ലാ കളക്ടർ, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു. പൊതുജനങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ആലപ്പുഴ, എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഒരാഴ്ചയ്ക്കകം. കുഴി അടയ്ക്കൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്. നെടുമ്പാശേരിയിൽ യാത്രക്കാരൻ കുഴിയിൽ വീണ് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഒരാഴ്ചയ്ക്കകം കുഴികളടച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞ 8ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. കളക്ടർമാർ മേൽനോട്ടം വഹിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് കരാർ കമ്പനികൾ ധൃതഗതിയിൽ കുഴികളടച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കിയത്.
കേസ് ഹൈക്കോടതി 19ന് വീണ്ടും പരിഗണിക്കാനിരിക്കെ, പൊതുമരാമത്ത് റോഡുകളിലെ കുഴികൾ അടയ്ക്കൽ ജോലികളും പുരോഗമിക്കുന്നു. കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പൂർണമായും അടച്ചു. എറണാകുളം ജില്ലയിൽ മേജർ വർക്കുകൾ പൂർത്തീകരിച്ചെങ്കിലും മൈനർ വർക്കുകൾ പലതും അവശേഷിക്കുന്നു. കോട്ടയം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രണ്ട് ദിവസങ്ങൾക്കകം പൂർത്തിയാക്കാനാകൂ. ഓണം- ശബരിമല സീസണിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡ് പ്രവൃത്തികളും പൂർത്തിയാക്കും.
'പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കൽ 80 ശതമാനം പൂർത്തിയായി. രണ്ട് ദിവസത്തിനകം ചെറുതും വലുതുമായ എല്ലാ ജോലികളും പൂർത്തീകരിക്കും'.
- അജിത് രാമചന്ദ്രൻ,
ചീഫ് എൻജിനീയർ, റോഡ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |