തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ചീഫ്സെക്രട്ടറി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ റെയിൽവേ അറിയിച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ സർക്കാരിനെയും അറിയിച്ചിട്ടില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസനത്തിൽ നേമം ടെർമിനലിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്രറെയിൽവേ മന്ത്രിക്ക് കത്തെഴുതി. വി.ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ എന്നിവരടങ്ങിയ മന്ത്രിതലസംഘം 28ന് റെയിൽവേ മന്ത്രിയെക്കണ്ട് പദ്ധതി പിൻവലിക്കരുതെന്ന് ആവശ്യപ്പെടും.
116.57കോടി ചെലവിൽ ടെർമിനൽ നിർമ്മിക്കാൻ ഡി.പി.ആർ തയ്യാറാക്കിയെന്നും ഇത് റെയിൽവേ ബോർഡിന്റെ അനുമതിക്ക് അയയ്ക്കുമെന്നും എം.പിമാരുടെ യോഗത്തിൽ ദക്ഷിണറെയിൽവേ ജനറൽ മാനേജർ വ്യക്തമാക്കിയിരുന്നു. കാലതാമസം ചൂണ്ടിക്കാട്ടി ജോൺബ്രിട്ടാസ് എം.പി രാജ്യസഭാ അദ്ധ്യക്ഷന് പരാതി നൽകിയപ്പോഴാണ് കൊച്ചുവേളിയിൽ ടെർമിനൽ സ്ഥാപിക്കുമെന്നും നേമം ഉപേക്ഷിച്ചതായും റെയിൽവേ രാജ്യസഭാ അദ്ധ്യക്ഷന് മറുപടി നൽകിയത്. തലസ്ഥാനത്തെ റെയിൽവേ വികസനത്തിന് ഊർജ്ജം പകരുന്ന പദ്ധതിയാണിതെന്നും 2.3ഹെക്ടർ ഭൂമിയേറ്റെടുക്കേണ്ടതുണ്ടെന്നും ഐ.ബി. സതീശിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |