തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലൈലാൻഡിന്റെ പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ ഗ്രൂപ്പാണ്. ഇന്ന് പന്തീരടി പൂജയ്‌ക്ക് ശേഷം ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹന പൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്‌ടർ പിഡി സുധീശനിൽ നിന്നും വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്‌പായസവും അടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും സമ്മാനിച്ചു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെപി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ഒബി അരുൺ കുമാർ, കെഎസ് മായാദേവി, ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എംകെ അശോക് കുമാർ, പിആർഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിബി സാബു, അസിസ്റ്റന്റ് എഞ്ചിനീയർ ഇ നാരായണനുണ്ണി, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ രാമകൃഷ്‌ണൻ, ടികെ ഗോപാലകൃഷ്‌ണൻ, എംവിഐ മഞ്ജു, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |