
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ ശ്രമം. സംഭവത്തിൽ കുഞ്ഞിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചതിന് പിന്നാലെ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് പ്രസവശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ മരിച്ചത്. യുവതിയെ ചികിത്സിച്ച ഡോ. ബിന്ദുവിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ പ്രതികരിച്ചു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
ശസ്‌ത്രക്രിയ നടത്താൻ താമസം നേരിട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്റെ മരണത്തിൽ വിശദീകരണം നൽകാതെ ഡോ ബിന്ദു സ്ഥലംവിടുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇവർക്കെതിരെ നടപടിയെടുക്കുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
കഴിഞ്ഞ ദിവസമാണ് പൂർണഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്കായി എത്തിയപ്പോൾ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.ഇതേതുടർന്നാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ആരോപണം വിശദമായി അന്വേഷിക്കുമെന്നാണ് ആർഡിഒ ജയകുമാർ ഉറപ്പുനൽകിയത്. ഡോ. ബിന്ദുവിനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |