തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈനിനായി കല്ലിടുന്നതിനെ എതിർത്ത സ്ത്രീകൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഭരണ, പ്രതിപക്ഷാംഗങ്ങളുടെ പോർവിളിയിലും വാക്പോരിലും സഭ പ്രക്ഷുബ്ധമായി. കൈയാങ്കളിയുടെ വക്കോളമെത്തി കാര്യങ്ങൾ. ചോദ്യോത്തരവേളയിലെ ബഹളത്തിനൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അരമണിക്കൂർ നിറുത്തിവച്ചശേഷം 9.55ന് വീണ്ടും ചേർന്ന് വോട്ട് ഓൺ അക്കൗണ്ടും ധനകാര്യ, ധനവിനിയോഗ ബില്ലുകളും ചർച്ച കൂടാതെ പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
രാവിലെ 9ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷാംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന കീഴ്‌വഴക്കം സഭയിൽ ഇല്ലെന്നും അംഗങ്ങൾ ശാന്തരാകണമെന്നും സ്‌പീക്കർ നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ചപ്പോൾ ചോദ്യോത്തരവളയ്‌ക്കു ശേഷം സമയം അനുവദിക്കാമെന്ന് സ്‌പീക്കർ പറഞ്ഞെങ്കിലും വഴങ്ങിയില്ല. ചരിത്രത്തിൽ ഇല്ലാത്ത വിധത്തിൽ ഒരു ജനകീയ സമരത്തെ അടിച്ചമർത്തുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
സഭയിൽ ബാനറും പ്ലക്കാർഡും ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്‌പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സഭയിലെ ചരിത്രം ഞങ്ങളെക്കൊണ്ട് പറയിക്കരുതെന്നായിരുന്നു ഇതിന് വി.ഡി. സതീശന്റെ മറുപടി.
അതിനിടെ മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതോടെ സതീശന്റെ മൈക്ക് സ്‌പീക്കർ ഓഫാക്കി. ഇതിൽ സതീശൻ പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി സഭാനേതാവാണെന്ന് പറഞ്ഞ് സ്‌പീക്കർ വിലക്കി. ചോദ്യോത്തരവേള സർക്കാരിനെ ആക്ഷേപിക്കാനുള്ള അവസരമായി പ്രതിപക്ഷനേതാവ് മാറ്റുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ബഹിഷ്കരണശേഷവും സഭയിൽ തുടർന്ന പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷം ചോദ്യം ചെയ്തത് വീണ്ടും ബഹളത്തിനിടയാക്കി. അതിനിടെ പി.കെ.ബഷീറിനോട് ഭരണപക്ഷ ബെഞ്ചിൽ നിന്ന് ഗെറ്റ് ഔട്ട് എന്ന് വിളിച്ചുപറഞ്ഞതും പ്രതിപക്ഷത്തെ പ്രകോപിതരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |