തിരുവനന്തപുരം: കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടിയിലെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും ഇപ്പോൾ നടക്കുന്നത് അധോലോക - മാഫിയാ ഭരണമാണെന്നും ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി. സർക്കാരിനെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പൊലീസും ഭീഷണി മുഴക്കുകയാണെന്നും പ്രസ്‌ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിനോട് സംസാരിക്കാനായി വിജിലൻസ് ഡയറക്ടർ ഇടപെട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഒടുവിൽ സർക്കാരിന്റെ മുഖം വികൃതമായപ്പോൾ വിജിലൻസ് ഡയറക്ടറെ മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണ്. എന്നാൽ മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. ബിലീവേഴ്സ് ചർച്ചിനെതിരെ ശബരിമല വിമാനത്താവളം സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. സ്വപ്നയുടെ ആരോപണങ്ങളെക്കുറിച്ചോ ഇടനില നിന്നവരെക്കുറിച്ചോ അന്വേഷിക്കാതെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയാണ് സർക്കാർ അന്വേഷിക്കുന്നത്. സർക്കാരിനെയും സി.പി.എമ്മിനെയും വല്ലാത്തൊരു ഭയം പിടികൂടിയിരിക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇതൊക്കെ ചെയ്യുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |