■ചാനൽ ചർച്ചകളിൽ സി.പി.എമ്മിന്റെ പോരാളി
കണ്ണൂർ: വീട്ടിൽ നിന്ന് വിളിപ്പാടകലെയുള്ള കോടിയേരിയിലെ മലബാർ കാൻസർ സെന്ററിലെത്തുന്ന രോഗികളുടെ ദുരിതജീവിതത്തിനൊപ്പം സഞ്ചരിച്ചാണ് എ. എൻ. ഷംസീർ പൊതുപ്രവർത്തകനായത്. തലശേരി മാടപ്പീടികയ്ക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകൻ.
മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദ രോഗികളുടെ സഹായത്തിനായി ആശ്രയ ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയുടെ പിറവിയും ഷംസീർ അടക്കമുള്ളവരുടെ മുൻകൈയിലായിരുന്നു. കാരുണ്യ പ്രവർത്തനത്തിനൊപ്പം വിദ്യാർത്ഥി സംഘടനാ പ്രവർത്തനം കൂടിയായതോടെ ഷംസീർ ശ്രദ്ധേയനായി. കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനായി. നന്നെ ചെറുപ്പത്തിൽ വിദ്യാത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായത് ഊർജ്ജസ്വലമായ ഇടപെടലിലൂടെയാണ്. 2007 ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ഷംസീർ ചാനൽ ചർച്ചകളിൽ സി.പി.എമ്മിന്റെ പോരാളിയാണ്. 2009 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും 2011 ൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് എൽ.എൽ.ബി.യും എൽ.എൽ.എമ്മും പൂർത്തിയാക്കി. തലശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ,തലശേരി കേന്ദ്രമായ അഡ്വ. ഒ.വി. അബ്ദുള്ള ട്രസ്റ്റ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞതും ഷംസീറിന്റെ മികവിന്റെ സാക്ഷ്യമാണ്.
സമര മുഖങ്ങളിൽ
തീപ്പന്തം
സമരമുഖങ്ങളിൽ ഇടതുപക്ഷത്തിന്റെ തീപ്പന്തമാണ് ഷംസീർ. പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിംഗിനെതിരായ സമരത്തിനിടെ ക്രൂര മർദനത്തിനിരയായി 94 ദിവസം ജയിലിൽ കഴിഞ്ഞു. 1999ൽ ധർമടം വെള്ളൊഴുക്കിൽ വച്ച് ആർ.എസ്.എസ് അക്രമത്തിനിരയായി. 2014ൽ വടകര ലോക് സഭാ മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടെങ്കിലും 2016ലും 2021ലും തലശേരിയെ പ്രതിനിധീകരിച്ച് കോടിയേരിയുടെ പിൻഗാമിയായി നിയമസഭയിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. നിലവിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ്. ഡോ. പി .എം. സഹല ഭാര്യയും വിദ്യാർത്ഥിയായ ഇസാൻ മകനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |