പത്തനാപുരം: ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടൽ മനോജ് ഭവനിൽ മനോജിന്റെയും സ്മിജ മനോജിന്റെയും (കേരളകൗമുദി കൂടൽ ഏജന്റ്) മകൾ അപർണയാണ് (ഗൗരി, 16) മരിച്ചത്.
പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. പരിക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പത്തനാപുരം കുറ്റിമൂട്ടിൽ കടവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ.
ചിത്രങ്ങൾ പകർത്താനായി അപർണയും അനുഗ്രഹയും അനുഗ്രഹയുടെ സഹോദരനായ അഭിനവും ആറ്റിലേക്ക് പോയി. ഇതിനിടെ പെൺകുട്ടികൾ ആറ്റിൽ വീണു. ഇവരെ രക്ഷപ്പെടുത്താൻ അഭിനവും ആറ്റിലേക്ക് ചാടി. ശക്തമായ നീരൊഴുക്കിൽ മൂന്നുപേരും താഴേക്ക് ഒഴുകി. ഇതിനിടെ ആറ്റിലേക്ക് വീണുകിടന്ന മരക്കൊമ്പിൽ പിടിച്ച് അഭിനവ് രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ പാറക്കെട്ടിൽ അവശനിലയിൽ അനുഗ്രഹയെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് അപർണയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ പന്ത്രണ്ട് മുറി ജംഗ്ഷന് സമീപത്തെ പുക്കുന്നിൽ കടവിൽ മത്സ്യബന്ധനത്തിനെത്തിയ യുവാക്കളാണ് മൃതദേഹം ഒഴുകിവരുന്നത് കണ്ടത്. ഇവർ മൃതദേഹം കരയ്ക്കടുപ്പിച്ചു. പൊലീസ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: ആർസിംഗ് മനോജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |