തൃശൂർ: തിരിമറി നടത്തി സർക്കാർ ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജില്ലാ വ്യവസായ വികസന ഓഫീസറെ പിരിച്ചുവിട്ടത് ആറു വർഷത്തെ സർവീസ് ബാക്കിനിൽക്കെ. തൃശൂരിൽ വ്യവസായ വികസന ഓഫീസറും വടകര വ്യവസായ കേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്‌സ്‌റ്റൻഷൻ ഓഫീസറുമായിരുന്ന പത്തനംതിട്ട അടൂർ ഏഴാംകുളം പണിക്കശേരിയിൽ ബിന്ദുവിനെ (50 ) ആണ് കഴിഞ്ഞ ദിവസം വ്യവസായവകുപ്പ് സർവീസിൽ പിരിച്ചുവിട്ടത്.
തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്ക് 19 ലക്ഷം രൂപ മാറ്റിയെന്ന കേസിൽ ഒന്നര വർഷം മുമ്പ് ബിന്ദു അറസ്റ്റിലായിരുന്നു. ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപ്പറേഷന് വിറ്റ 22.8 ലക്ഷം രൂപ ലിക്വിഡേറ്ററുടെ പേരിൽ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ നിക്ഷേപിച്ചിരുന്നു. . ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റി. വകുപ്പുതല പരിശോധനയിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. തുടർന്ന് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലാതിരുന്നതിനാൽ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനിലിരിക്കെ പണം തിരിച്ചടയ്ക്കാതെ ഉന്നതതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു.
തിരിച്ചെടുക്കണമെന്ന കോടതിവിധി പാലിച്ചില്ല
`പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേയും പിരിച്ചുവിടരുതെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുമുണ്ട്. ജോലിയിൽ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല. കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയത്. തിങ്കളാഴ്ച കോടതി അലക്ഷ്യഹർജി നൽകും.'
-ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |