■ഓണം ബംപർ ജേതാവിന് ഓട്ടോ ഡ്രൈവറായ മുൻ ജേതാവ് ജയപാലന്റെ ഉപദേശം
കൊച്ചി: 'രണ്ട് വർഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുത്.നികുതി അടയ്ക്കാൻ പിന്നീട് പാടു പെടും.'ഇത്തവണത്തെ ഓണം ബംപർ ലോട്ടറിയായ 25 കോടി രൂപ അടിച്ച തിരുവനന്തപുരത്തെ അനൂപിന് നൽകുന്നത് മറ്റാരുമല്ല.കഴിഞ്ഞ വർഷത്തെ ഓണം ബംപറായ 12 കോടി ലഭിച്ച കൊച്ചി മരടിലെ ഓട്ടോ ഡ്രൈവർ ജയപാലൻ. ഉപദേശം സ്വന്തം ജീവിതാനുഭവത്തിൽ നിന്നും.
ഒരു വർഷത്തിനിപ്പുറം ഭാഗ്യദേവതയുടെ കടാക്ഷം വീണ്ടും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയെ തേടിയെത്തിയതിന്റെ സന്തോഷത്തിലും, ജയപാലൻ പറയുന്നു, പണം
മതി മറന്ന് ഉപയോഗിക്കരുത്. പതിവുപോലെ ഇപ്പോഴും സവാരിക്കാരെ കാത്ത് ഓട്ടോറിക്ഷയുമായി മരടിൽ സജീവമായ മരട് പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലൻ പറയുന്നത് കേൾക്കാം:
" വരുമാനം കൂടിയതിനാൽ രണ്ടു മാസം മുമ്പ് 1.45 കോടി രൂപ എനിക്ക് കേന്ദ്ര സർക്കാരിന് നികുതി അടയ്ക്കേണ്ടി വന്നു. ഇത്തവണത്തെ ഭാഗ്യവാന് അതിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും.നാളെ രാവിലെ മുതൽ വീട്ടിൽ സഹായം അഭ്യർത്ഥിച്ച് ആളുകൾ എത്തിത്തുടങ്ങും. രാവിലെ അവരായിരിക്കും നമ്മുടെ കണി. എല്ലാവരെയും സഹായിക്കാൻ നമുക്ക് പറ്റിയെന്നുവരില്ല. അതിൽ വിഷമിച്ചിട്ടും കാര്യമില്ല. വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും മുമ്പ് നൽകിയതിന്റെ ഇരട്ടി ഇനി നൽകേണ്ടി വരും. ഇതിനെല്ലാം പണം നമ്മൾ കരുതണം. അതുകൊണ്ടു തന്നെയാണ് ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെ ഞാനിപ്പോഴും ഓട്ടോ ഓടിക്കുന്നത്. എന്റെ ഭാര്യ മണി ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ സ്വീപ്പർ ജോലിക്കും പോകുന്നുണ്ട് .
ലോട്ടറി പണത്തിലൂടെ കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടം തീർത്തു. കുറച്ചു പണം സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നൽകി. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ സേവാഭാരതിക്കായി മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. കുടുംബച്ചെലവുകൾക്ക് പണം ഉപയോഗിച്ചിട്ടില്ല" - ജയപാലൻ പറഞ്ഞു.
മൂത്തമകൻ വൈശാഖ് ഇലക്ട്രീഷ്യനാണ്. മരുമകൾ കാർത്തിക പോസ്റ്റ് വുമൺ. ഇളയമകൻ വിഷ്ണു ഹോമിയോ ഡോക്ടർ. ഇപ്പോൾ എം.ബി.ബി.എസിന് ചേർന്നു. ഒട്ടോയുടെ വായ്പ തീർന്നിട്ടില്ല..ലോട്ടറി അടിച്ച് ആരും രക്ഷപ്പെട്ടിട്ടില്ല. കാരണം മതിമറന്നുള്ള ധാരാളിത്തമാണ്. പണം സൂക്ഷിക്കണം. നികുതി അടച്ചില്ലെങ്കിൽ അത് പെരുകി നമുക്ക് താങ്ങാനാവാത്ത സ്ഥിതിയാകും-ജയപാലന്റെ അനുഭവ സാക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |