തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കോളേജുകളും ഒാൺലൈൻ അദ്ധ്യയനത്തിലേക്ക് മാറ്റിയേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം ഇതുൾപ്പെടെയുള്ള കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ഒാൺലൈനിൽ പങ്കെടുക്കും.
സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കൂടുന്നത് അതിവേഗ വ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ചക്കുള്ളിൽ രോഗബാധയുണ്ടായവരിൽ 60ശതമാനവും രണ്ടു ഡോസ് വാക്സിൻ എടുത്തവരാണ്. ഒമിക്രോൺ പരിശോധനയ്ക്ക് ഉപയുക്തമായ പി.സി.ആർ കിറ്റ് വാങ്ങാനും നടപടി തുടങ്ങി. സംസ്ഥാനത്ത് പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. തലസ്ഥാനത്ത് അത് രണ്ടുപേരിൽ ഒരാൾക്ക് എന്ന തോതിലാണ്.അതിനാൽ,.രാത്രികാല കർഫ്യുവിനും ഞായർ ലോക്‌ഡൗണിനും സാദ്ധ്യതയുണ്ട്
പരിഗണിക്കുന്ന മറ്റ് നിയന്ത്രണങ്ങൾ
സർക്കാർ ഒാഫീസുകളിൽ ഹാജർ നില പകുതി
പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം
10,12 ക്ളാസുകളിലെ പരീക്ഷ നടത്തും. ക്ളാസുകൾ ഒാൺലൈനിൽ
മാളുകളിലും തിയേറ്ററുകളിലും പൊതു ചടങ്ങുകളിലും നിയന്ത്രണം
അതിർത്തികളിൽ പരിശോധന കർശനമാക്കും
ആരാധനാലയങ്ങളിൽ നിയന്ത്രണം
1-9 ക്ളാസ് മാർഗ നിർദ്ദേശമിങ്ങനെ
തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകൾ നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി മാറുകയാണ്. പഠനത്തുടർച്ച ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യമുണ്ടെന്ന് പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ ഉറപ്പാക്കണം, കുട്ടികളെ പഠനത്തിൽ സജീവമായി നിലനിറുത്താനുള്ള പ്രവർത്തനങ്ങൾ നൽകണം, രക്ഷിതാക്കളുമായുള്ള ആശവിനിയമത്തിന് ഡിജിറ്റൽ പ്ളാറ്റ് ഫോം ഉപയോഗിക്കണം, സ്കൂൾ തല എസ്.ആർ.ജികൾ ചേർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
മറ്റു നിർദ്ദേശങ്ങൾ
ഓരോ കുട്ടിയുടെയും പ്രൊഫൈൽ തയ്യാറാക്കി ക്ളാസ് ടീച്ചർ നിരന്തരം നവീകരിക്കണം ഓരോ ഡിജിറ്റൽ ക്ളാസിനും തുടർ പഠന പിന്തുണാ പ്രവർത്തനം വേണം
വായനയും സർഗശേഷിയും പ്രകടിപ്പിക്കാൻ അവസരമൊരുക്കണം
പഠന സമ്മർദ്ദം ലഘൂകരിക്കാൻ കൗൺസലിംഗ് സംഘടിപ്പിക്കണം
ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |