തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബംഗളുരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് കോൺഗ്രസ് ഏർപ്പെടുത്തിയ ഒമ്പതു സീറ്റുകളുള്ള പ്രത്യേക വിമാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്. അഞ്ചരയോടെ ബംഗളുരുവിലെത്തി.
ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ, നിംസ് ആശുപത്രിയിലെ ഇന്റൻസിവിസ്റ്ര് ഡോ.നിഷാന്ത്, നഴ്സിംഗ് ഓഫീസർ പ്രവീൺ എന്നിവർ ഒപ്പമുണ്ടായിരുന്നു. നിംസിൽ അദ്ദേഹത്തെ പരിചരിച്ച രണ്ട് നഴ്സിംഗ് സ്റ്റാഫും ബെന്നി ബഹനാൻ എം.പിയും പിന്നാലെ ബംഗളുരുവിൽ എത്തി.
നിംസ് ആശുപത്രിയിൽ നിന്ന് ഇന്നോവ കാറിലാണ് വിമാനത്താവളത്തിൽ എത്തിയത്. നിംസ് ആശുപത്രി എം.ഡി ഡോ. ഫൈസൽഖാനും ആശുപത്രിയിൽ അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയിരുന്നു. ഐ.സിയുവിൽ നിന്ന് വീൽചെയറിൽ ഇരുത്തിയാണ് ഉമ്മൻചാണ്ടിയെ കാറിൽ എത്തിച്ചത്. കാറിൽ കയറാനെത്തിയപ്പോൾ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
ബെന്നി ബഹനാൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ ആറിനാണ് ന്യുമോണിയ ബാധയെത്തുടർന്ന് ഉമ്മൻചാണ്ടിയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സിയുവിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രത്യേക വിഭാഗവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും അഭിപ്രായപ്പെട്ടതോടെയാണ് ബംഗളുരുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
കെ.മുരളീധരൻ എം.പിയും മുതിർന്ന നേതാവ് വി.എം.സുധീരനും ഇന്നലെ രാവിലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
'' തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. നിംസ് ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിച്ചത്
-ഉമ്മൻചാണ്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |