തിരുവനന്തപുരം: മാസ്ക് പരിശോധനയ്ക്ക് നിയമ പിൻബലം നൽകുന്നതടക്കമുള്ള വ്യവസ്ഥകളുൾപ്പെട്ട കേരള പൊതുജനാരോഗ്യ ഓർഡിനൻസ് പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓർഡിനൻസിന് പകരമുള്ള ബിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച ശേഷം സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റും സെലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ, ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ജൂലായിലെ സഭാസമ്മേളനത്തിന് ശേഷം കാലഹരണപ്പെട്ട വിവിധ ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ ഗവർണർക്ക് വിട്ടതിൽ പൊതുജനാരോഗ്യ ഓർഡിനൻസും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, സർക്കാരിനോട് ഇടഞ്ഞ ഗവർണർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഓർഡിനൻസുകളും സർക്കാരിലേക്ക് തിരിച്ചയച്ചതിൽ ഈ ഓർഡിനൻസുമുണ്ട്. സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലായതിനാൽ , പകരം ഓർഡിനൻസ് അംഗീകരിക്കുന്നതിന് ഗവർണർക്ക് മുന്നിൽ മറ്റ് പ്രശ്നങ്ങളില്ല. നേരത്തേ അദ്ദേഹം അതംഗീകരിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും രാജ്ഭവന് സമർപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
കൊവിഡ് സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർക്കശമാക്കിയിട്ടുണ്ടെങ്കിലും ,പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യമാണിപ്പോൾ.പൊലീസ് പരിശോധനയും മന്ദീഭവിച്ചു.
പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള വ്യവസ്ഥകളുൾക്കൊള്ളുന്നതാണ് ഓർഡിനൻസ്. കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പുതുതായുണ്ടാകുന്ന പകർച്ചവ്യാധികളും പടരാതിരിക്കാൻ പ്രാദേശിക ലോക്ക്ഡൗൺ, രോഗബാധിതരെ മാറ്റിപ്പാർക്കൽ എന്നിവയടക്കം എല്ലാ നിയന്ത്രണ നടപടികളും കൈക്കൊള്ളാനുള്ള നിയമ പിൻബലം ഇതിലൂടെ കൈവരും. നിയമലംഘകരിൽ നിന്ന് പിഴയീടാക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുമേഖലയിലെ
ശമ്പള ഏകീകരണം:
റിപ്പോർട്ട് മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നത് സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്യാതെ മാറ്റിവച്ചു. മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് മന്ത്രിമാർ അറിയിച്ചതിനാലാണ് അടുത്ത ആഴ്ചത്തേയ്ക്ക് മാറ്റിയത്.
റീബിൽഡ് കേരള:
മൂന്ന് പദ്ധതികൾക്ക്
കൂടി അംഗീകാരം
തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി വിവിധ വകുപ്പുകൾ തയാറാക്കി സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ മന്ത്രിസഭായോഗം തത്വത്തിലംഗീകരിച്ചു.തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിർമ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക.
ചേർത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നൽകിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നൽകും.
കാലാവധി നീട്ടി
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവനകാലാവധി 17 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
ഐ.ടി പാർക്കുകൾക്ക്
ഇളവ്
ഐ.ടി പാർക്കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങൾക്ക് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യും.
കേരളത്തിലെ ബീഡി സ്ഥാപനങ്ങൾക്ക് അപേക്ഷാ കാലയളവിലേക്ക് മാത്രം ഇ.എസ്.ഐ പദ്ധതിയിൽ നിന്നും ഇളവനുവദിക്കും. പീഡിത വ്യവസായമെന്ന പരിഗണന നൽകിയാണിത്.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പൂർണ അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റർ കെ സലിം കുമാറിന് സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |