കൊച്ചി: പോക്സോ കേസിൽ ഇരയായ 15 കാരിയുടെ 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ പരിചരണം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം പെൺകുട്ടിയുടെ വീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ ഗർഭച്‌ഛിദ്രത്തിന് രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമപരമായി അനുമതി ഉണ്ട്. ഈ കേസിൽ ഗർഭം 24 ആഴ്ച പിന്നിട്ടെന്നും പീഡനത്തിനിരയായ പെൺകുട്ടി കടുത്ത മാനസികപീഡനം അനുഭവിക്കുന്നുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പുറത്തെടുക്കുന്ന കുഞ്ഞ് ജീവിച്ചിരിക്കാൻ 30 ശതമാനം സാദ്ധ്യതയുണ്ടെന്നും മൂന്നുമാസംവരെ നവജാത ശിശുക്കൾക്കുള്ള ഐ.സി.യുവിൽ കുഞ്ഞിനെ പരിചരിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനും കുഞ്ഞിന് ജീവനുണ്ടെങ്കിൽ സംരക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനായി ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ ആശുപത്രി അധികൃതർ മികച്ച പരിചരണം ഉറപ്പാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |