കണ്ണൂർ: നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായി ആകാശ് തില്ലങ്കേരി, കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിൽ സി.പി. എമ്മിലെ ചെറിയൊരു വിഭാഗം കാണിക്കുന്ന നെറികേടുകളെ ചെറുക്കാൻ നീക്കം.
ഷുഹൈബ് വധം പാർട്ടി ഏൽപ്പിച്ചിട്ട് താൻ ചെയ്തതാണെന്ന് വെളിപ്പെടുത്തി സി.പി.എമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാനാണ് ആദ്യ ശ്രമം.. ഇന്ന് തില്ലങ്കേരിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചേരുന്ന വിശദീകരണ യോഗത്തിൽ ക്വട്ടേഷൻ തലവൻ ആകാശിനെതിരേ പ്രസംഗിക്കാൻ പി. ജയരാജനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ജനങ്ങൾക്ക് ബോദ്ധ്യം വരണമെങ്കിൽ പി. ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് നേതാക്കളുടെ പൊതുവികാരം.
ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ, തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സി.പി.എം കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് ശ്രമം. ജാമ്യം ലഭിച്ചതോടെ ആകാശും പിൻവാങ്ങുകയാണ്. സി.പി.എമ്മിനോട് ഇനിയും പോർ വിളിക്കുന്നത് തന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണ്ടാണ് വെടി നിറുത്തൽ. അതേസമയം, ആകാശിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിനെ കുരുക്കാനാണ് യു.ഡി.എഫ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |