കൊച്ചി: മന്ത്രി പി. രാജീവിന്റെ ഭാര്യ ഡോ. എ. വാണി കേസരിയെ കുസാറ്റിൽ അദ്ധ്യാപികയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള അപ്പീലും ഹൈക്കോടതി തള്ളി. കുസാറ്റിലെ ലീഗൽ സ്റ്റഡീസ് ഡയറക്ടറായ ഡോ. വാണി കേസരിയുടെ നിയമനത്തിനെതിരെ ഒറ്റപ്പാലം സ്വദേശിനി ഡോ. സോണിയ കെ. ദാസ് നൽകിയ ഹർജി നേരത്തേ സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാരി നൽകിയ അപ്പീൽ ജസ്റ്റിസ് എ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് തള്ളിയത്.
കേരള സർവകലാശാലയിൽനിന്ന് എൽ.എൽ.എം റാങ്കോടെ പാസായ വാണി കേസരിക്ക് എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് ലീഗൽതോട്ടിൽ അദ്ധ്യാപികയായിരിക്കെയാണ് കുസാറ്റിൽ നിയമനം ലഭിച്ചത്. നിയമന ലിസ്റ്റിൽ ഒന്നാം റാങ്കുകാരിയായിരുന്ന വാണി കേസരിയുടെ അദ്ധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് കുസാറ്റിൽ നിയമനം നൽകിയതെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. വാണിക്ക് ഏഴര വർഷത്തെ അദ്ധ്യാപന പരിചയമുള്ളപ്പോൾ ഹർജിക്കാരിക്ക് മൂന്നു വർഷത്തെ അദ്ധ്യാപനപരിചയം മാത്രമാണുണ്ടായിരുന്നതെന്ന കുസാറ്റിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല നിയമപ്രകാരമാണ് നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇത് യു.ജി.സി മാർഗ്ഗനിർദ്ദേശ പ്രകാരമല്ലെന്ന ഹർജിക്കാരിയുടെ വാദവും തള്ളി. സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണത്തിന് നിയമപ്രകാരം സിൻഡിക്കേറ്റിന്റെ അംഗീകാരമുണ്ടായിരുന്നു. സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് ഹർജിക്കാരിക്ക് പരാതിയില്ലെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. ഡോ. വാണി കേസരി 14 വർഷമായി കുസാറ്റിൽ സേവനം അനുഷ്ഠിക്കുകയാണെന്നും വിലയിരുത്തി. തുടർന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |