ഖനനാനുമതി ഇനി ഓൺലൈനിൽ
തിരുവനന്തപുരം:പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിൽ ഖനനം നടത്താനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിൽ ഇത്തരം മികച്ച മാതൃകകൾ കണ്ടെന്നും പ്രകൃതിക്ക് വലിയ ആഘാതമില്ലാത്ത ഖനനം താമസിയാതെ സംസ്ഥാനത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഖനനാനുമതി ഓൺലൈനിൽ നൽകാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കോംപസ് പോർട്ടലിൽ നാല് മൊഡ്യൂളുകളുടെ ലോഞ്ചിംഗ് നിർവഹിക്കുയായിരുന്നു അദ്ദേഹം.
സേവനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നു മന്ത്രി നിർദ്ദേശിച്ചു. ഓൺലൈനിൽ ആവുന്നതോടെ എല്ലാ സേവനങ്ങളും കൂടുതൽ വേഗത്തിലാവും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെത്തുന്ന ഓരോ അപേക്ഷകർക്കും അതിവേഗ സേവനം ഉദ്യാഗസ്ഥർ ഉറപ്പാക്കണം.
ആഢംബരമല്ലാത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിന് മണ്ണ് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ തന്നെ അനുമതി നൽകുന്ന സംവിധാനം വൈകില്ല. ആഢംബര കെട്ടിടങ്ങൾക്ക് മാത്രം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോംപസ് പോർട്ടൽ
ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിംഗ് ലീസ്, ഹ്രസ്വകാല അനുമതിയായ ക്വാറീയിംഗ് പെർമിറ്റ്, ധാതു നീക്കാനുദ്ദേശിക്കുന്ന അളവ്, ഖനനാനുമതിക്ക് അപേക്ഷിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, സാധാരണ മണ്ണിനുള്ള ക്വാറീയിംഗ് പെർമിറ്റിനായി കെ.സിഫ്റ്റ് കോംപസ് സോഫ്റ്റ്‌വെയർ മുഖേനയുള്ള അപേക്ഷ എന്നിവയാണ് പുതുതായി പോർട്ടലിൽ ഉൾപ്പെടുത്തിയത്. ധാതു ഖനനം / സംഭരണം എന്നിവയുടെ ഇ-പാസ് പോർട്ടലിൽ ലഭിക്കും. സംസ്ഥാനത്ത് അനുവദിച്ച ഖനനാനുമതികളുടെ വിവരങ്ങളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |