ആലപ്പുഴ: നെല്ല് സംഭരിച്ച വകയിൽ കർഷകർക്കുള്ള കുടിശ്ശികത്തുക കേരള ബാങ്കിൽ നിന്ന് രണ്ടു ദിവസത്തിനകം കിട്ടുന്ന 200 കോടി വായ്‌പ ഉപയോഗിച്ച് കൊടുത്തുതീർക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള ബാങ്കുമായി സപ്‌ളൈകോ ധാരണാപത്രം ഒപ്പിടും. ചെവ്വാഴ്ച കർഷകർക്ക് പണം നൽകാനാവുമെന്ന് കരുതുന്നു. 190 കോടിയാണ് കുടിശ്ശിക.
ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് പാലക്കാട് ജില്ലയിലാണ്. 14,994 കർഷകർക്കായി 134.53 കോടി. ആലപ്പുഴയിൽ 4,049 കർഷകർക്കായി 34 കോടി നൽകാനുണ്ട്.
പുഞ്ചകൃഷി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രണ്ടാം കൃഷിയുടെ വില പൂർണമായും കർഷകർക്ക് ലഭിച്ചിട്ടില്ല. ഇതോടെ കള പറിക്കാനും വളത്തിനും പണമില്ലാതെ കർഷകർ പ്രതിസന്ധിയിലാണ്. നെല്ല് സംഭരിച്ച് ഒരാഴ്ച കഴിയുമ്പോൾ അക്കൗണ്ടിൽ പണമെത്തുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഡിസംബർ ആദ്യവാരം സംഭരണം പൂർത്തിയായി.
ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 2500 കോടി സപ്‌ളൈകോ വായ്പ എടുത്തിരുന്നെങ്കിലും ബാങ്കുകൾ കുടിശ്ശിക പിടിച്ചതോടെ മുക്കാൽ പങ്കും തീർന്നു.
ഇത്തവണ
സംഭരിച്ച നെല്ല്
2 ലക്ഷം മെട്രിക് ടൺ
കർഷകർക്ക് നൽകിയത്
390 കോടി
കൊടുക്കാനുള്ളത്
190 കോടി
കേരളബാങ്ക് വായ്പ
200 കോടി
കേരള ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതോടെ കർഷകർക്ക് പണം നൽകാനാകും. ചൊവ്വാഴ്ചയോടെ കുടിശ്ശിക തീർക്കാനാകുമെന്നാണ് പ്രതീക്ഷ
ബി. സുനിൽകുമാർ, പാഡി മാനേജർ ഇൻ- ചാർജ്, സപ്ളൈകോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |