തിരുവനന്തപുരം: പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. റിപ്പോർട്ട് പൊതുരേഖയല്ലെന്ന സർക്കാർ വാദം തള്ളി. സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൺസിൽ നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗം അഡ്വ.എച്ച്.രാജീവന്റെ ഉത്തരവ്. 10 ദിവസത്തിനകം റിപ്പോർട്ട് സംഘടനാ ജനറൽ സെക്രട്ടറിക്ക് നൽകണം.
പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നപ്പോൾ സർക്കാർ നിയോഗിച്ച സമിതി 2021 ഏപ്രിലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവിടാനോ ശുപാർശകളിൽ നടപടി സ്വീകരിക്കാനോ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. റിപ്പോർട്ട് ഹാജരാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പലരും വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ റിപ്പോർട്ടിന്റെ പകർപ്പ് ചോദിച്ചെങ്കിലും നൽകിയില്ല. റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും നൽകാനാവില്ലെന്നുമുള്ള മറുപടിയാണ് പൊതുഭരണവകുപ്പ് നൽകിയത്.
സമിതി പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് പ്രവർത്തിച്ചതെന്നും അതിനാൽ പൊതുജനത്തിന് റിപ്പോർട്ട് അറിയാൻ അവകാശമുണ്ടെന്നും കാട്ടിയാണ് ജോയിന്റ് കൗൺസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |