തിരുവനന്തപുരം: നിയമങ്ങൾ കാറ്റിൽപ്പറത്തി തലസ്ഥാനത്ത് എം.ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സൗകര്യം നഗരസഭ നേരിട്ട് തീറെഴുതിയ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റോഡ് വിഭാഗം എൻജിനിയറോട് റിപ്പോർട്ട് തേടി.
സി.പി.എം അനുഭാവിയായ ഹോട്ടലുടമയ്ക്ക് ചട്ടം മറികടന്ന് കരാറുണ്ടാക്കിയാണ്
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5,000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയത്.
എം.ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പുതുതായി തുടങ്ങിയ അന്ന ഭവൻ ഹോട്ടലിനാണ് അനുമതി. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും നഗരസഭാ സെക്രട്ടറിയും 100 രൂപ പത്രത്തിൽ ഒപ്പുവച്ചു.
നഗരസഭ ഭരണസമിതിയുടെ കടുത്ത സമ്മർദ്ദത്തിലാണ് കരാർ നൽകിയതെന്നാണ് ആരോപണം. കഴിഞ്ഞ ജൂൺ 13ന് ചേർന്ന ട്രാഫിക് ഉപദേശകസമിതി
യോഗത്തിൽ മേയർ,ഡെപ്യൂട്ടി മേയർ,ഉദ്യോഗസ്ഥർ,പൊലീസ്,പാർട്ടി, സംഘടന പ്രതിനിധികൾ അടക്കം 22 പേർ പങ്കെടുത്തിരുന്നു.പാർട്ടി അനുഭാവിക്ക് വാടകയ്ക്ക് നൽകാൻ ഭരണസമിതി എടുത്ത തീരുമാനത്തെ ഉദ്യോഗസ്ഥരും എതിർത്തില്ല.
ചുമതലക്കാരെയും
അറിയിച്ചില്ല
എൽ.എം.എസ് മുതൽ അടക്കുളങ്ങര വരെയുള്ള എം.ജി റോഡിന്റെ ചുമതല
15 വർഷത്തേക്ക് ട്രിവാൻഡ്രം റോഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ്.
ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്ന കാര്യം അവരെയും അറിയിച്ചില്ല.
ഇങ്ങനെയൊരു വിഷയം വന്നാൽ നഗരസഭ റോഡിന്റെ ചുമതലയുള്ള കമ്പനിക്ക് കത്ത് നൽകണം. അവരത് കേരള റോഡ് ഫണ്ട് ബോർഡിനും ബോർഡ്
സർക്കാരിനും കൈമാറണം. സർക്കാരാണ് ഉത്തരവിറക്കേണ്ടത്.
മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞത് വാക്കുതർക്കത്തിനു വഴിവച്ചിരുന്നു. എന്നാൽ, പൊതുജനങ്ങൾക്കും പാർക്കിംഗ് അനുവദിക്കണമെന്ന് കരാറിലുണ്ടെന്നാണ് നഗരസഭ പറയുന്നത്.
അടിസ്ഥാനരഹിതം :
നഗരസഭ
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നഗരസഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.2017 മുതൽ ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നഗരസഭ നൽകാറുണ്ട്. പൊതുജനങ്ങൾക്കും വാഹനം പാർക്ക് ചെയ്യാം. അത് ലംഘിച്ചാൽ കരാർ റദ്ദാക്കുമെന്നും നഗരസഭ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |