തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻപ്രായം അറുപതാക്കി ഏകീകരിച്ച തീരുമാനം പ്രതിപക്ഷത്തിന്റെയും ഇടത് യുവജനസംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് മന്ത്രിസഭായോഗം മരവിപ്പിച്ചു. ഓരോ സ്ഥാപനത്തിന്റെയും സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി പിന്നീട് പ്രത്യേകം തീരുമാനമെടുക്കാനാണ് ധാരണ. എംപ്ലോയീസ് പ്രോവിഡന്റ് പെൻഷൻ സ്കീം മാത്രമുള്ള ഭൂരിഭാഗം പൊതുമേഖലാസ്ഥാപനങ്ങളിലും നിലവിൽ 58 ആണ് പെൻഷൻപ്രായം. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയൊഴിച്ചുള്ള 122 പൊതുമേഖലാസ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻപ്രായം അറുപതാക്കി ഏകീകരിച്ച് ശനിയാഴ്ച ഉത്തരവിറക്കിയത്. ഇത് മരവിപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെയുള്ള പെൻഷൻപ്രായം അതേ നിലയിൽ തുടരും.
അറുപതാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധസമരവും നടത്തി.
ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പെൻഷൻപ്രായമുയർത്തൽ നിറുത്തിവയ്ക്കുന്നതായി അറിയിച്ചത്. പൊതുമേഖലാസ്ഥാപനങ്ങളിലെ സേവന, വേതന ഏകീകരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ടുനൽകാൻ 2017ൽ നിയോഗിച്ച വിദഗ്ദ്ധസമിതി സമർപ്പിച്ച 200 പേജോളം വരുന്ന റിപ്പോർട്ടിലെ ഒരു ഭാഗമായിരുന്നു ഇത്. വലിയ റിപ്പോർട്ടിനകത്തെ ചെറിയ ഭാഗമായതിനാൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് ന്യായീകരണം.
പെൻഷൻപ്രായം ഉയർത്തൽ എൽ.ഡി.എഫ് സർക്കാരിന്റെ നയമല്ല. യുവാക്കളുടെ അവസരം തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ചാണ് യുവജനസംഘടനകൾ സമരരംഗത്തിറങ്ങിയത്. എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെ ഉത്തരവിൽ കടന്നുകൂടിയ തീരുമാനം മാറ്റിവയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐയുടെ മന്ത്രി കെ. രാജൻ മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തു. റിപ്പോർട്ടിലെ മറ്റ് ഏകീകരണനടപടികളെല്ലാം തീരുമാനിച്ചതുപോലെ തുടരാമല്ലോയെന്ന് വ്യവസായമന്ത്രി പി. രാജീവ് ചോദിച്ചു. അതെല്ലാം അതേപടി തുടരാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതോടെ ഇതിന്മേൽ ചർച്ചയവസാനിപ്പിക്കുകയായിരുന്നു.
യുവമന്ത്രിമാരും അപകടം കണ്ടില്ല
യുവജനരോഷമുയർത്താനിടയാക്കുന്ന ഇങ്ങനെയൊരു നിർദ്ദേശം റിപ്പോർട്ടിലടങ്ങിയിട്ടും യുവാക്കളായ മന്ത്രിമാർക്കടക്കം കണ്ടെത്താനായില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. ഒരു മാസം മുമ്പാണ് സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭയ്ക്കു മുന്നിലെത്തിയത്. വ്യവസായം, കൃഷി, വൈദ്യുതി, ഗതാഗതം, ഭക്ഷ്യം തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലായി പൊതുമേഖലാസ്ഥാപനങ്ങൾ ഭിന്നിച്ച് കിടക്കുന്നതിനാൽ മന്ത്രിമാർ പഠിക്കാൻ സമയം തേടി. മൂന്നു മന്ത്രിസഭായോഗങ്ങളിൽ മാറ്റിവച്ചശേഷമാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് പരിഗണനയ്ക്കെടുത്തത്.
1.34 ലക്ഷം -
122 പൊതുമേഖലാസ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന ജീവനക്കാർ
60 പെൻഷൻ പ്രായമായ സ്ഥാപനങ്ങൾ 8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |