കൊച്ചി: ജി.എസ്.ടി വിഹിതം ലോറി ഉടമകളിൽ നിന്ന് ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെയും നികുതി വകുപ്പിന്റെയും നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ധന ടാങ്കറുകൾ ഇന്നലെ ആരംഭിച്ച സമരം ഒത്തുതീർക്കാൻ വിളിച്ച ചർച്ചയിൽ തീരുമാനമായില്ല. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.
കമ്പനികൾ തന്നെ നികുതി അടയ്ക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ലോറി ഉടമകൾ അറിയിച്ചു.
ജി.എസ്.ടി വകുപ്പുമായി ചർച്ച ചെയ്ത് നികുതി അടയ്ക്കാനുള്ള സാവകാശം കമ്പനികൾ തേടണമെന്നും കമ്പനികൾ തന്നെ നികുതി അടയ്ക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. കമ്പനി പ്രതിനിധികൾ ഇതിന് ഇന്ന് മറുപടി നൽകിയേക്കും.
ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി പ്രതിനിധികൾ ലോറി ഉടമകളുമായി പ്രത്യേകം ചർച്ചയും നടത്തി. കളക്ടറുടെ സാന്നിദ്ധ്യത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നുവെന്ന ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ലോറി ഉടമകൾ പറഞ്ഞു. സമരം നീണ്ടാൽ ഇന്ത്യൻ ഓയിൽ ഒഴികെയുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന വിതരണം തടസപ്പെടും. ഇന്നു മുതൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |