തിരുവനന്തപുരം: ജനങ്ങൾക്കു മേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന നികുതി ഭീകരതയാണ് പെട്രോൾ, ഡീസൽ അമിതവില വർദ്ധനയ്ക്ക് കാരണമെന്ന് പ്രതിപക്ഷം.
വിലനിർണ്ണയാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തത് മുൻ യു.പി.എ സർക്കാരാണെന്ന് ഭരണപക്ഷം. ഇരുപക്ഷവും പരസ്പരം ആരോപണങ്ങളുന്നയിച്ചതോടെ, നിയമസഭ ബഹളത്തിൽ മുങ്ങി. വിലവർദ്ധനവിലൂടെ ലഭിക്കുന്ന കോടികളുടെ അധികനികുതിയിൽ ഒരു ഭാഗം പോലും ഉപേക്ഷിക്കാൻ തയ്യാറാകാത്ത സംസ്ഥാനസർക്കാർ നിലപാടിൽ പ്രതിഷേധിച്ച്, പ്രതിപക്ഷം ഇറങ്ങിപ്പോയി.
മോദിയും അമിത് ഷായും മോഷണത്തിനിറങ്ങുമ്പോൾ, ഫ്യൂസ് ഊരിക്കൊടുത്ത് ഒത്താശ ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസിലെ ഷാഫി പറമ്പിൽ ആരോപിച്ചു. ജനരോഷത്തിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാനുള്ള ക്വട്ടേഷൻ പിണറായി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്ഥാനിൽ പോലും പെട്രോളിന് 59 രൂപയേയുള്ളൂവെന്നും ഷാഫി പറഞ്ഞു.
എന്നാൽ, എൽ.ഡി.എഫ് സർക്കാർ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഉത്തർപ്രദേശ്, ഗോവ, ഹരിയാന, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങൾ നികുതി കൂട്ടിയിട്ടും കേരളം കൂട്ടിയില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ വില കൂടുതലാണ്. സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയായി 3.80ലക്ഷം കോടിയാണ് കേന്ദ്രം പിരിച്ചെടുക്കുന്നത്. 2014ൽ ഒരു ലിറ്റർ പെട്രോളിന് 8.276 രൂപയായിരുന്ന സെസ്സും സ്പെഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടിയും 2021ഫെബ്രുവരിയായപ്പോൾ 31.5രൂപയായി വർദ്ധിപ്പിച്ചു. ഡീസലിന്റെ സെസ്സും അഡിഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും 2.104 രൂപയിൽ നിന്ന് 30 രൂപയാക്കി. പെട്രോൾ നികുതിയിൽ 281%, ഡീസൽ നികുതിയിൽ 132 5% വർദ്ധനയാണുണ്ടായത്.
പെട്രോളും, ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് അജൻഡയിലില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഓയിൽ പൂൾ അക്കൗണ്ട് സബ്സിഡി നിറുത്തിയതും, യു.പി.എ സർക്കാർ വിലനിർണയാവകാശം കമ്പോളത്തിന് വിട്ടതുമാണ് വിലവർദ്ധനയ്ക്ക് വഴിതുറന്നതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രിക്ക് പിന്തുണയുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു.
വില നിയന്ത്രണാധികാരം കമ്പനികൾക്കു നൽകിയതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കിട്ടിയിരുന്നെങ്കിൽ, പെട്രോളിന്റെ വില 30 രൂപയാവുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. ക്രൂഡോയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ 145 ഡോളറായിരുന്ന സമയത്താണ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ വില നിയന്ത്രണാധികാരം കൈമാറിയത്. അന്ന് 50.56രൂപയായിരുന്നു പെട്രോൾ വില. ഇന്ന് ക്രൂഡോയിലിന് 82 ഡോളറേ വിലയുള്ളൂ. നികുതിയും അധിക നികുതിയും ഈടാക്കിയാണ് 112 രൂപയാക്കി ഉയർത്തിയതെന്നും സതീശൻ പറഞ്ഞു.
ഇന്ധനനികുതി: അധികവരുമാനത്തിൽ നിന്ന്
സബ്സിഡി നൽകണം-സതീശൻ
തിരുവനന്തപുരം: പെട്രോൾ, ഡീസൽ നികുതി വർദ്ധന വഴി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനത്തിൽ ഒരു പങ്ക് സാധാരണക്കാർക്ക് സബ്സിഡിയായി കൈമാറണമെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
5 വർഷം കൊണ്ട് 2190 കോടിയുടെ അധിക നികുതി വരുമാനം കിട്ടി. ഇതിൽ കുറച്ച് തുക ഫ്യുവൽ സബ്സിഡിയായി നൽകണം. ഓട്ടോക്കാർക്കും ടാക്സിക്കാർക്കും പ്രതിദിനം അഞ്ചു ലിറ്റർ ഇന്ധനമെങ്കിലും സബ്സിഡി നിരക്കിൽ നൽകണം. അവർക്ക് ഉച്ചഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും ഇതിലൂടെ ലഭിക്കും. മത്സ്യത്തൊഴിലാളികളുടെ ബോട്ടിനും വള്ളങ്ങൾക്കും ഒരു ലിറ്റർ ഇന്ധനത്തിന് ഇരുപത് രൂപയെങ്കിലും സബ്സിഡി നൽകണം. കുട്ടികളെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്കൂളുകളിലെത്തിക്കാൻ 100 കിലോമീറ്ററിന് 5500 രൂപയാണ് പ്രതിദിന നിരക്ക്. ഒരു കുട്ടിക്ക് 157രൂപ നൽകേണ്ടിവരും. സാധാരണക്കാർക്ക് ഇതു താങ്ങാനാവില്ല. കെ.എസ്.ആർ.ടി.സിക്ക് ഫ്യുവൽ സബ്സിഡി നൽകി കുട്ടികളെ സൗജന്യമായി സ്കൂളിലെത്തിക്കണം.
ആറ് വർഷം കൊണ്ട് കേന്ദ്രനികുതി 300 ശതമാനം കുതിച്ചുയർന്നു. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധികമായി ലഭിക്കുന്ന നികുതി ഉപേക്ഷിക്കാൻ തയാറാകണം. ഈ ദുരിതകാലത്ത് ഇങ്ങനെയൊക്കെയല്ലേ സർക്കാർ ജനങ്ങൾക്ക് ആശ്വാസമാകേണ്ടതെന്നും സതീശൻ ചോദിച്ചു. എന്നാൽ, ഈ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രിയോ ധനമന്ത്രിയോ മറുപടി നൽകിയില്ല.
ഗ്യാസ് വില കൂടിയത് സബ്സിഡി നിറുത്തിയതിനാൽ - ധനമന്ത്രി
തിരുവനന്തപുരം:പാചക വാതക വിലക്കയറ്റത്തിന് കാരണം നികുതി കൂടിയതല്ലെന്നും സബ്സിഡി ഉപേക്ഷിച്ചതാണെന്നും ധനമന്ത്റി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അഞ്ച് ശതമാനം ജി.എസ്.ടിയാണ് ഗ്യാസിന്. 900രൂപയ്ക്ക് വാങ്ങുന്ന സിലിണ്ടറിന് കേവലം 45രൂപയാണ് നികുതി. ജി.എസ്.ടിയിൽ ഉൾപ്പെടുത്തും മുൻപും ഇതേ നികുതിയായിരുന്നു. വില കൂടാൻ കാരണം എൽ.പി.ജി സബ്ഡിസി കേന്ദ്രം നിറുത്തിയതാണ്. എൽ.പി.ജി സിലിണ്ടറിന്റെ വില കുറയ്ക്കണമെന്നും സബ്സിഡി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്റി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചെന്നും കെ.വി സുമേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.
2013 വരെ സബ്സിഡി നിരക്കിൽ സിലിണ്ടർ നൽകിയിരുന്നത് അവസാനിപ്പിച്ച് രണ്ടാം യു.പി.എ സർക്കാരാണ് ബാങ്ക് അക്കൗണ്ടിൽ സബ്സിഡി നൽകുന്ന രീതി കൊണ്ടുവന്നത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണവും കുറച്ചു. 2019-20ൽ സബ്സിഡിക്കായി 35,625 കോടി നീക്കിവച്ചിടത്ത് കഴിഞ്ഞ വർഷം 25,520കോടി മാത്രമായിരുന്നു. ഇക്കൊല്ലം 12,480കോടി മാത്രം. 2020 മേയ് മുതൽ ബാങ്ക് അക്കൗണ്ടിൽ സബ്ഡിസി നൽകുന്നതും നിറുത്തി. വിലവർദ്ധനവിന് അന്താരാഷ്ട്ര മാർക്കറ്റിലെ വിലയുമായി ബന്ധമില്ല.
2020മേയിൽ 581രൂപയായിരുന്ന 14.2കിലോ സിലിണ്ടറിന് കഴിഞ്ഞമാസം 940.50 രൂപയായി. 61% വർദ്ധന. അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില കുറയുകയാണ്. 2014-15ൽ ഒരു ടൺ എൽ.പി.ജിക്ക് 880 ഡോളറായിരുന്നത് 2016ൽ 394 ഡോളറായും 2020-21ൽ 382 ഡോളറായും കുറഞ്ഞു. എന്നിട്ടും ഗ്യാസ് വില കുതിക്കുകയാണ്. പ്രധാൻമന്ത്റി ഉജ്ജ്വൽ യോജനയുടെ ഗുണഭോക്താക്കളായ പാവങ്ങൾ ആദ്യ തവണ സിലിണ്ടർ വാങ്ങിയ ശേഷം ഉയർന്ന വില കാരണം ഗ്യാസ് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |