തിരുവനന്തപുരം:അടിയന്തരപ്രമേയ നോട്ടീസിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരിക്കുമ്പോഴും സഭാ സ്തംഭനം അവസാനിപ്പിച്ച് നടപടികൾ സുഗമമാക്കാൻ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തിയേക്കും.
എല്ലാ വിഷയത്തിലും അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അവകാശം നിഷേധിക്കുന്നതിൽ പ്രതിപക്ഷവും വിട്ടുവീഴ്ചയ്‌ക്കില്ല. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.
നോട്ടീസ് അനുവദനീയമാണെങ്കിലേ അനുവദിക്കൂവെന്നാണ് സ്പീക്കറുടെ നിലപാട്. ബ്രഹ്മപുരം പ്രശ്നത്തിൽ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് പിഴ വിധിച്ചതോ, തിരുവനന്തപുരം ലോ കോളേജിൽ പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകരെ ബന്ദിയാക്കിയതോ അടിയന്തരപ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നേക്കും
വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്ന 2001-04ൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസുകൾ നിരസിച്ചതാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. അന്ന് വക്കം മുഖ്യമന്ത്രിയോട് പോലും ആലോചിക്കാതെ തീരുമാനമെടുക്കുമായിരുന്നു.
അടിയന്തര വിഷയത്തിൽ നോട്ടീസ് അനുവദിക്കാത്തത് ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു. ബ്രഹ്മപുരം വിഷയത്തിലെ പൊലീസ് ലാത്തിച്ചാർജിന് അടിയന്തര പ്രാധാന്യം ഇല്ലേ. ഐ.ജി.എസ്.ടി, കെ.എസ്.ആർ.ടി.സി ശമ്പളം ഗഡുക്കളാക്കൽ, സ്ത്രീസുരക്ഷ എന്നിവയും അടിയന്തര വിഷയങ്ങളല്ലേ. ന്യായമായ കാരണങ്ങളില്ലാതെയാണ് നോട്ടീസ് തള്ളിയത്.
രണ്ടാം പിണറായി സർക്കാർ110 ദിവസം സഭ സമ്മേളിച്ചതിൽ 11 തവണ അടിയന്തരപ്രമേയ നോട്ടീസ് നിരാകരിച്ചിട്ടുണ്ട്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്ന ശൈലിയാണിത്.
2011-16ലെ ഉമ്മൻ ചാണ്ടി ഭരണകാലത്ത് സോളാർ, ബാർകോഴ വിഷയങ്ങളിൽ ഒരേ കാര്യം പലതവണ അടിയന്തരപ്രമേയമായി അനുവദിച്ചിരുന്നില്ലേ. വി.എസ് ഭരണകാലത്ത് കെ. രാധാകൃഷ്ണൻ സ്പീക്കറായിരിക്കെ 24 തവണ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഉമ്മൻ ചാണ്ടി ഭരണകാലത്ത് എഴ് തവണ മാത്രമാണ് തള്ളിയത്.
നിയമസഭയിലെ കൈയാങ്കളിയിൽ വാച്ച് ആൻഡ് വാർഡിനും രണ്ട് ഭരണകക്ഷി അംഗങ്ങൾക്കും എതിരെ നടപടിയെടുക്കുക, പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇക്കാര്യത്തിൽ ഇരുപക്ഷത്തിന്റെയും ചെയ്തികൾ തിരുത്തണമെന്ന് സ്പീക്കർ റൂളിംഗ് നൽകിയേക്കും. കേസിന്റെ കാര്യത്തിലും സർക്കാർ മയപ്പെടാനും മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |