ആലുവ: മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം മാത്രമേയുള്ളൂ എന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അദ്ദേഹത്തിനെതിരെ ഇന്ന് പുറത്തുവിടുന്ന രേഖകളിൽ മൂന്നെണ്ണം സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കത്തുകളും മറ്റൊന്ന് വീഡിയോയുമാണെന്ന് ഇന്നലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സർവകലാശാലകളുടെ നടത്തിപ്പിൽ സർക്കാരിന് റോളുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ആദ്യ രണ്ടുകത്തുകളിൽ. എന്നാൽ, മൂന്നാമത്തെ കത്ത് ചാൻസലറുടെ അധികാരത്തിൽ കൈകടത്തില്ലെന്നും സർവകലാശാലാ നടത്തിപ്പിൽ ഇടപെടില്ലെന്നും നിരുപാധികം ഉറപ്പു നൽകുന്നതാണ്. കണ്ണൂർ സർവകലാശാലയിൽ തനിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസെടുക്കേണ്ടെന്ന് നിർദ്ദേശിച്ചത് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇന്ന് മാദ്ധ്യമങ്ങൾക്ക് നൽകുക. എന്നാൽ, തന്നിൽ നിന്ന് തേടിയ മറ്റ് ആനുകൂല്യങ്ങളുടെ വിവരങ്ങൾ പുറത്തുവിടാൻ ഉദ്ദേശിക്കുന്നില്ല.
നിയമത്തിന്റെ എ.ബി.സി.ഡി അറിയാത്തവരാണ് കേരളം ഭരിക്കുന്നത്. തന്റെ സുരക്ഷയ്ക്ക് എന്തുചെയ്യണമെന്ന് അറിയാം. അത് പുറത്തുപറയുന്നില്ല. രണ്ടു വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായാൽ ആജീവനാന്തം പെൻഷൻ നൽകുന്നത് പൊതുപണം കൊള്ളയടിക്കലാണ്. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ജനങ്ങളെ സേവിക്കാമെന്ന് താൻ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ പറയും. മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ല.
സെക്രട്ടറിക്ക് നിയമം
അറിയാത്തത് കഷ്ടം
രാഷ്ട്രപതിയെയോ ഗവർണറെയോ തടസപ്പെടുത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പൊലീസിന് സ്വമേധയാ കേസെടുക്കാമെന്നും ഗവർണർ പറഞ്ഞു. അതിന് ഗവർണറുടെ സ്റ്റാഫ് പരാതിപ്പെടേണ്ടതില്ല. പാർട്ടി സെക്രട്ടറിക്കു പോലും ഇതേക്കുറിച്ച് അറിയാത്തത് കഷ്ടമാണ്, അപമാനകരമാണ്.
ഇർഫാൻ ഗുണ്ട തന്നെ
കണ്ണൂരിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച ഇർഫാൻ ഹബീബ് ഗുണ്ടതന്നെയാണ്. അലിഗഡിൽ ഇർഫാൻ പല ഏറ്റുമുട്ടലുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയനും നടത്തിയിരുന്നു. സർവകലാശാല വളപ്പുകളിലെ പോസ്റ്ററുകൾ നീക്കം ചെയ്യാൻ വൈസ് ചാൻസലർമാരെ നിർബന്ധിക്കില്ല. അത് ചെയ്താൽ വി.സിമാർ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |