തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യങ്ങൾ
ചുവപ്പ് നിറത്തിൽ അച്ചടിച്ചത് കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടെ വലച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് വെള്ള ചോദ്യപേപ്പറിലെ ചോദ്യങ്ങൾ നിറം മാറ്റി അച്ചടിച്ചത്.
ഭാഷാ വിഷയങ്ങളായ മലയാളം,അറബിക്, . ഹിന്ദി തുടങ്ങി രണ്ടാം ഭാഷാ വിഷയങ്ങളിലായിരുന്നു ഇന്നലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷ. ചോദ്യങ്ങൾ വായിച്ചെടുക്കാൻ പ്രയാസപ്പെട്ടെന്നായിരുന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ പരാതി. അശാസ്‌ത്രീയമായ നിറം മാറ്റത്തിനെതിരെ വലിയ തോതിലുളള ആക്ഷേപമാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഉന്നയിച്ചത്.
ചുവപ്പിനെന്താണ് കുഴപ്പമെന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി. ഒന്നാം വർഷ,രണ്ടാം വർഷ വിദ്യാർത്ഥികളുടെ ചോദ്യപേപ്പറുകൾ വേർതിരിച്ചറിയാൻ വേണ്ടിയാണ് പരീക്ഷണമെന്നായിരുന്നു വകുപ്പ് അധികൃതരുടെ വിശദീകരണം. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിലെ
ചോദ്യങ്ങൾ കറുത്ത നിറത്തിൽ തന്നെയാണ് അച്ചടിച്ചത്.
പരീക്ഷയ്‌ക്ക് മുന്നോടിയായി മന്ത്രി വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തിലോ,പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലൊ നിറം മാറ്റി ചോദ്യങ്ങൾ അച്ചടിക്കുമെന്ന് മുന്നറിയിപ്പില്ലായിരുന്നു. മോഡൽ പരീക്ഷാ ചോദ്യപേപ്പറിന്റെ പോലും നിലവാരമില്ലാത്ത പേപ്പറിൽ, കളർ ചോദ്യങ്ങൾ നൽകിയതിന് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്ന് ആരോപിച്ച് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.പൊതു പരീക്ഷകളുടെ നിലവാരം ഇല്ലാതാക്കുന്ന ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ അച്ചടിച്ച് സൂക്ഷിക്കുന്നതിനാൽ , വരും ദിവസങ്ങളിലും ചുവന്ന അക്ഷരത്തിലുളള ചോദ്യപേപ്പറുകളാകും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |