അഞ്ജലിയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: പോക്സോ കേസിൽ ഒന്നും രണ്ടും പ്രതികളായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി. ജെ. വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാ ദേവിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ജലിയെ അറസ്റ്റുചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണം. കേസ് ഡയറിയും പെൺകുട്ടിയുടെ രഹസ്യമൊഴിയും പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് പി. ഗോപിനാഥ് വിധി പറഞ്ഞത്.
കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോടു സ്വദേശിനിയായ പരാതിക്കാരിയെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും റോയി ആക്രമിച്ചെന്നാണ് പരാതി. അഞ്ജലിയുടെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന പരാതിക്കാരിയെയും മകളെയും ഒരു ബിസിനസ് മീറ്റിംഗുണ്ടെന്ന് പറഞ്ഞാണ് കൊച്ചിയിലെത്തിച്ചത്. തുടർന്ന് രാത്രിയിൽ ഇവരെ നമ്പർ 18 ഹോട്ടലിലേക്ക് കൊണ്ടുപോയി. ഇവിടത്തെ ഡാൻസ് ക്ളബ്ബിൽ വച്ച് റോയി തങ്ങളെ ഉപദ്രവിച്ചെന്നാണ് ഹർജിക്കാരിയുടെ പരാതി. 24 വയസ് മാത്രമുള്ള സ്ത്രീയാണെന്നതുകൂടി കണക്കിലെടുത്താണ് അഞ്ജലിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ റോയിയും സൈജുവും ഒളിവിൽ പോയതായി സൂചനയുണ്ട്. ഇവരെ
ഉടൻ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |