കൊച്ചി: തനിക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ - സന്നദ്ധ രംഗത്ത് പ്രവർത്തിക്കുന്നവരുൾപ്പെടെ ആറ് പേരാണെന്ന വെളിപ്പെടുത്തലുമായി നമ്പർ 18 പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്. സോഷ്യൽ മീഡിയയിൽ ഏതാനും മിനിറ്റ് നീണ്ട ലൈവിൽ താൻ ആത്മഹത്യ ചെയ്യില്ലെന്നും എന്നാൽ ഇതു തന്റെ 'മരണമൊഴി'യായി കണക്കാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആറ് പേർ ആരെല്ലാമാണെന്ന് തുറന്നുപറഞ്ഞില്ലെങ്കിലും ഇവരുടെ പേരുവിവരങ്ങൾ പൊലീസിന് കൈമാറിയതായി അഞ്ജലി വ്യക്തമാക്കി.
കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. അനിയനെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്. അവന്റെ മുന്നിൽ സത്യം തെളിയിക്കം. രണ്ടു പേരാണ് പരാതി നൽകിയിട്ടുള്ളത്. വർഷങ്ങളായി ഒപ്പമുള്ള പെൺകുട്ടികളുടെ മൊഴിയെടുക്കണം. പരാതിക്കാരിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാക്കണം. തെറ്റുചെയ്താൽ കല്ലെറിഞ്ഞ് കൊല്ലാം. പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ലെന്ന ധൈര്യത്തിലാണ്. ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് തന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താൻ പലരും ശ്രമിക്കുകയാണെന്നും അഞ്ജലി വീഡിയോയിൽ പറഞ്ഞു.
നമ്പർ 18 പോക്‌സോ കേസ്:
മുൻകൂർ ജാമ്യാപേക്ഷയിൽ
ചൊവ്വാഴ്ച വിധി
കൊച്ചി: പോക്‌സോ കേസിൽ പ്രതികളായ നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച രാവിലെ വിധി പറയും.
ഇന്നലെ രാവിലെ പതിനൊന്നോടെ സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് സിംഗിൾബെഞ്ച് ഹർജിയിൽ വാദം കേട്ടത്. ഹർജിക്കാർ തങ്ങളുടെ വാദത്തിന്റെ ഭാഗമായി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. വൈകിട്ട് അഞ്ചുവരെ നീണ്ട കോടതി നടപടികളിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |